അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ നിധിന്‍ രാജിന്റെ മരണം; ‘ പുഴുത്ത പട്ടിയെന്ന് വിളിച്ച് ആക്ഷേപിച്ചു; മരണത്തിന് കാരണം വകുപ്പ് മേധാവിയുടെ ജാതി അധിക്ഷേപം’; കുടുംബം

അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ നിധിന്‍ രാജിന്റെ മരണം; ‘ പുഴുത്ത പട്ടിയെന്ന് വിളിച്ച് ആക്ഷേപിച്ചു; മരണത്തിന് കാരണം വകുപ്പ് മേധാവിയുടെ ജാതി അധിക്ഷേപം’; കുടുംബം



കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിധിന്‍ രാജ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍ അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. വകുപ്പ് മേധാവിയുടെ ജാതി അധിക്ഷേപമാണ് മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. മകന്‍ ആത്മഹത്യ ചെയ്യില്ലെന്നും, തള്ളിയിട്ടു കൊലപ്പെടുത്തിയതെന്നും കുടുംബം പറയുന്നു.

നിതിന് ആക്‌സിഡന്റായി, വീണു, ഐസിയുവിലാണെന്നാണ് വിളിച്ചപ്പോള്‍ പറഞ്ഞതെന്ന് അമ്മ പറയുന്നു. തിരിച്ച് വിളിച്ചപ്പോള്‍ എടുത്തില്ല. കോള്‍ കട്ട് ചെയ്യുകയായിരുന്നു. എന്റെ മോന്‍ ആര്‍ക്കും ഒരു ശല്യം ചെയ്തിട്ടില്ല -അമ്മ പറഞ്ഞു.

ജാതിയുടെയും നിറത്തിന്റെയും അടിസ്ഥാനത്തില്‍ അധിക്ഷേപിച്ചിരുന്നു എന്ന് പിതാവ് രാജന്‍ പറഞ്ഞു. മകന്‍ ക്രൂരമായി റാഗിങ് നേരിട്ടെന്നും പിതാവ് ആരോപിച്ചു. അവിടെ റാമെന്ന് പേരുള്ള ഒരു എച്ച്ഒഡി ഉണ്ട്. അദ്ദേഹവും മകനുമായി നിരന്തരം പ്രശ്‌നമാണ്. പഠിത്തത്തില്‍ മുന്‍പന്തിയിലായിരുന്ന അവനെ അയാള്‍ക്ക് ഇഷ്ടമല്ലായിരുന്നു. പുഴുത്ത പട്ടിയെ പോലെയാണ് നിന്നെ കാണുന്നതെന്ന് പറഞ്ഞ് പല ദിവസവും കുട്ടികളുടെ മുന്നില്‍ അപമാനിച്ചു – പിതാവ് പറഞ്ഞു.

തങ്ങളുടെ സ്വപ്നങ്ങള്‍ ചാമ്പലായെന്ന് കുടുംബം പറയുന്നു. വകുപ്പ് മേധാവിയും മറ്റ് രണ്ട് അധ്യാപകരും കുട്ടിയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന ആരോപണത്തില്‍ അവര്‍ ഉറച്ച് നില്‍ക്കുന്നു. നിതിന്‍ രാജ് ഇന്ന് വീട്ടിലേക്ക് എത്തേണ്ടതായിരുന്നു. വൈകുന്നേരം 3 മണി വരെ കുടുംബവുമായി സംസാരിച്ചിരുന്നു.

ഇന്നലെയാണ് തിരുവനന്തപുരം സ്വദേശി നിധിന്‍രാജിന്റെ മരണം. അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്നാണ് കോളജ് മാനേജ്‌മെന്റിന്റെ പ്രതികരണം. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമെതിരെ നിധിന്‍രാജ് പരാതി നല്‍കിയിട്ടില്ലെന്നും അധികൃതര്‍ പറയുന്നു.