മിസൈൽ തൊടുത്തത് ശത്രുവിന് നേരെ, ലക്ഷ്യം തെറ്റി ചെന്നുപതിച്ചത് ജനത്തിരക്കേറിയ മാർക്കറ്റിൽ; നൂറിലധികം പേർ നൈജീരിയയിൽ കൊല്ലപ്പെട്ടു
അബുജ: വടക്കുകിഴക്കൻ നൈജീരിയയിൽ തീവ്രവാദികളെ ലക്ഷ്യം വച്ച് നടത്തിയ വ്യോമാക്രമണം ലക്ഷ്യം തെറ്റി മാർക്കറ്റിൽ പതിച്ച് നൂറിലധികം പേർ കൊല്ലപ്പെട്ടു. യോബ് സംസ്ഥാനത്തെ ഗ്രാമത്തിലുള്ള ചന്തയിലാണ് ശനിയാഴ്ച ഈ സംഭവം നടന്നത്. നൈജീരിയൻ വ്യോമസേന തൊടുത്ത മിസൈലാണ് ലക്ഷ്യം തെറ്റി ഇവിടെ പതിച്ചത്. സ്ത്രീകളും കുട്ടികളും അടക്കം കൊല്ലപ്പെട്ടതായാണ് ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നത്. ബോർണോ സംസ്ഥാനത്തിന്റെ അതിർത്തിയോട് ചേർന്നുള്ള യോബ് സംസ്ഥാനത്തെ ഗില്ലി എന്ന സ്ഥലത്തെ പ്രതിവാര ചന്തയിലാണ് ആക്രമണമുണ്ടായത്. തീവ്രവാദികളെ ലക്ഷ്യം വച്ചുള്ളതായിരുന്നു ഈ ആക്രമണമെങ്കിലും ലക്ഷ്യം തെറ്റി സാധാരണക്കാർക്കിടയിൽ പതിക്കുകയായിരുന്നു.ആക്രമണത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായും ആംനസ്റ്റി ഇന്റർനാഷണൽ വ്യക്തമാക്കി. ആശുപത്രി അധികൃതരിൽ നിന്നും ഇരകളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചതായും കൊല്ലപ്പെട്ടവരിൽ കുട്ടികളുടെ ചിത്രങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ആംനസ്റ്റി നൈജീരിയ ഡയറക്ടർ ഈസ സനൂസി പറഞ്ഞു. ഒരു ഭീകര കേന്ദ്രം ലക്ഷ്യമിട്ടുള്ള സൈനിക നീക്കം നടന്നുവെന്നും എന്നാൽ ചന്തയിൽ വന്ന ചില ആളുകൾക്ക് അപകടം സംഭവിച്ചതായും യോബ് സംസ്ഥാന സർക്കാർ സ്ഥിരീകരിച്ചു. സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവാണിതെന്ന് ഉദ്യോഗസ്ഥർ സമ്മതിച്ചെങ്കിലും കൂടുതൽ വിശദാംശങ്ങൾ നൽകാൻ തയ്യാറായിട്ടില്ല.അതേസമയം, മോട്ടോർ സൈക്കിളുകളിൽ യാത്ര ചെയ്തിരുന്ന ഭീകരരുടെ ഒരു കേന്ദ്രം വിജയകരമായി തകർത്തുവെന്നാണ് നൈജീരിയൻ സൈന്യം പ്രസ്താവനയിൽ അറിയിച്ചത്. ചന്തയിൽ ബോംബ് പതിച്ചതിനെക്കുറിച്ച് സൈന്യത്തിന്റെ പ്രസ്താവനയിൽ പരാമർശമില്ല. ബോക്കോ ഹറാം ഉൾപ്പെടെയുള്ള ഭീകരസംഘടനകൾക്കെതിരെ നൈജീരിയൻ സൈന്യം പതിവായി വ്യോമാക്രമണങ്ങൾ നടത്താറുണ്ട്. എന്നാൽ ഇത്തരത്തിൽ ലക്ഷ്യം തെറ്റിയുള്ള ആക്രമണങ്ങളിൽ 2017-ന് ശേഷം മാത്രം 500-ലധികം സാധാരണക്കാർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ആവശ്യപ്പെട്ടു. സമാധാനാന്തരീക്ഷം നിലനിർത്താൻ ജനങ്ങൾ ശാന്തരായിരിക്കണമെന്ന് ദുരന്തനിവാരണ ഏജൻസികൾ അഭ്യർത്ഥിച്ചു