റോഡ് കീറി കുടിവെള്ള പൈപ്പിടൽ; ഇരിട്ടി താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗിക ദുരിതത്തിൽ
ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിക്ക് മുന്നിലെ ടാറിംഗ് റോഡ് നടുവിലൂടെ വെട്ടിപ്പൊളിച്ച് നടക്കുന്ന കുടിവെള്ള പൈപ്പിടൽ പ്രവർത്തി താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ദുരിതമായിമാറി. പ്രവർത്തി നടക്കുന്നതിനിടെ എത്തിയ കനത്ത മഴമൂലം റോഡ് ചെളിക്കുളമായി മാറിയതും ദുരിതം ഇരട്ടിപ്പിച്ചു. ഇതോടെ ഡയാലിസിസ് ചെയ്യാൻ എത്തുന്നരോഗികളും വലഞ്ഞു. റോഡ് പ്രവർത്തി നടക്കുന്നതായി മുന്നറിയിപ്പ് പത്രമാധ്യമങ്ങളിലൂടെയോ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച് ജനങ്ങളെയോ വാഹനയാത്രികരെയിയോ അറിയിച്ചിരുന്നില്ല. പലരും റോഡ് ബ്ലോക്ക് ചെയ്ത സ്ഥലത്തെത്തുമ്പോഴാണ് ആശുപത്രിയിൽ എത്താവുന്ന പ്രധാന റോഡായ നേരമ്പോക്ക് വഴി ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്ക് എത്താൻ കഴിയില്ല എന്ന് മനസ്സിലാവുന്നത്. ഇത് അറിയാതെ എത്തുന്ന പലരും രോഗികളെയും കൊണ്ട് വന്ന് റോഡിൽ ഇറക്കി വിട്ട് പോകുന്ന അവസ്ഥയിലാണ്. മഴയെത്തുന്നതിനു മുൻപേ പൊളിച്ചിട്ട റോഡ് ടാറിങ് പ്രവർത്തി നടത്തിയില്ലെങ്കിൽ ഈ റോഡ് വഴി ഇരട്ടി സ്കൂളിലേക്കും ഇരട്ടി താലൂക്ക് ആശുപത്രിയിലേക്കും ആർക്കും എത്താൻ കഴിയാത്ത അവസ്ഥയാണ് സംജാതമാവുക.
