കേരളത്തിൻ്റെ മതേതരത്വം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും; കേരള മോഡൽ അഭിമാനമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
കോഴിക്കോട്: കണ്ണിലെ കൃഷ്ണമണി പോലെ കേരളത്തിൻ്റെ മതേതരത്വം കാത്തുസൂക്ഷിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കേരള മോഡൽ അഭിമാനമാണെന്നും കഴിഞ്ഞ 20 വർഷമായി കേരള മോഡലിന് മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പൗരാവലി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ അഞ്ച് വർഷം ഏറ്റവും കൂടുതൽ എത്തിയത് കോഴിക്കോട് ആണ്. അതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം ഉണ്ടായിരുന്നു. കേരളത്തെ മാറ്റാൻ ഏറ്റവും വിദഗ്ധരായ നല്ലൊരു ടീം ഉണ്ടാകും. കേരളം മുഴുവനൊരു തുറമുഖ നഗരമാക്കി മാറ്റാൻ കഴിയും. സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്തണം. ഇന്നത്തെ കാലത്ത് അത് വെല്ലുവിളിയാണ്. ഖജനാവ് നിറച്ച് വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കണം. കാലത്തിനൊപ്പം ഓടിയെത്താൻ കഴിയണം. എല്ലാ രംഗങ്ങളിലും ആ മാറ്റം ഉണ്ടാകണമെന്നും ഒരു ഗ്ലോബൽ ജോബ് വാച്ച് ടവർ നിർമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിലെ ഏറ്റവും വലിയ വെല്ലുവിളി പ്രൊജക്ട് ഇംപ്ലിമെൻ്റേഷൻ ആണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴുള്ള സിസ്റ്റത്തിൻ്റെ തകരാർ പരിഹരിക്കും. നികുതി പണത്തിൽ നിന്ന് ചോർച്ചയുണ്ടാകില്ല, നികുതി വെട്ടിക്കാനും അനുവദിക്കില്ല. പണം വരേണ്ട സ്ഥലത്ത് വരും. എത്ര വലിയ കൊല കൊമ്പനാണെങ്കിലും സമ്മതിക്കില്ല. ജനങ്ങളുടെ പണമാണെന്ന് ഓർമ വേണമെന്നും വി ഡി സതീശൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ജൻസികൾ നൽകിയ പിന്തുണ മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു