
കൂത്തുപറമ്പ്: നിയമസഭാ തിരഞ്ഞെടുപ്പിൽ കൂത്തുപറമ്പ് മണ്ഡലത്തിലുണ്ടായ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ പാർട്ടിയിൽ അച്ചടക്ക നടപടിയുമായി മുസ്ലിം ലീഗ് (Koothuparamba Muslim League Action). മണ്ഡലം ജനറൽ സെക്രട്ടറി പി.കെ. ഷാഹുൽ ഹമീദ്, ഭാര്യ നദീറ ഷാഹുൽ ഹമീദ് എന്നിവരെ അന്വേഷണ വിധേയമായി പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും മാറ്റിനിർത്തി. തിരഞ്ഞെടുപ്പിൽ വോട്ട് മറിച്ചെന്ന ഗൗരവതരമായ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് പാർട്ടിയുടെ ഈ നീക്കം.
തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ നിന്ന് ഷാഹുൽ ഹമീദ് വിട്ടുനിന്നുവെന്നും പാർട്ടി വിരുദ്ധമായ നിലപാട് സ്വീകരിച്ചുവെന്നും ആരോപണമുണ്ട്. ഷാഹുൽ ഹമീദിന്റെ ഭാര്യ നദീറ, എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ. പ്രവീണിനായി വാട്സാപ്പ് സ്റ്റാറ്റസിലൂടെ വോട്ട് തേടിയെന്നത് പാർട്ടിക്കുള്ളിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഷാഹുലിനെതിരെ യൂത്ത് ലീഗ് പ്രവർത്തകർ പരസ്യമായി രംഗത്തെത്തുകയും കോലം കത്തിക്കുന്നത് ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
കൂത്തുപറമ്പ് മണ്ഡലത്തിൽ ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ച ജയന്തി രാജൻ 69,182 വോട്ടുകൾ നേടിയെങ്കിലും എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ. പ്രവീണിനോട് 1,286 വോട്ടുകൾക്ക് പരാജയപ്പെടുകയായിരുന്നു. പരാജയത്തെക്കുറിച്ച് വിശദമായി പഠിക്കാൻ പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ കർശനമായ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന
