തിരുവനന്തപുരം: കോൺഗ്രസിൽ നേതാക്കൾ മുഖ്യമന്ത്രിപദത്തിനായി ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംഎൽഎമാരുടെ നിയമസഭാ കക്ഷിയോഗം കെപിസിസി ആസ്ഥാനത്ത് തുടങ്ങി. എഐസിസി നിരീക്ഷകരുടെ സാനിധ്യത്തിലാണ് യോഗം നടക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് കെ.സി വേണുഗോപാലിനെ പിന്തുണയ്ക്കുന്ന എംഎൽഎമാർ വ്യക്തമാക്കി. നിയമസഭാ കക്ഷിയിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിഞ്ഞാൽ രാഹുൽ ഗാന്ധിയുടെ പച്ചക്കൊടി ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കെ. സി ക്യാമ്പ്.
എന്നാല്‍, എംഎല്‍എമാരുടെ എണ്ണം മാത്രം ആകരുത് പരിഗണനയെന്ന് നിരീക്ഷകരോട് സതീശൻ ആവശ്യപ്പെട്ടു. എല്ലാ ഘടകങ്ങളും പരിഗണിക്കണമെന്നാണ് വി. ഡി സതീശന്റെ വാദം. അതിനിടെ, കെ. സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് നിരീക്ഷകർക്ക് കെ. സുധാകരൻ കത്ത് നൽകി. 47 എംഎൽഎമാരുടെ പിന്തുണ ഉറപ്പായതായി കെ. സി വേണുഗോപാൽ വിഭാഗം പറയുന്നു. 16 എംഎൽഎമാർ എങ്കിലും തന്റെ പേര് പറയുമെന്ന് രമേശ് ചെന്നിത്തല കരുതുന്നു. 9 എംഎൽഎമാർ ഒപ്പമെന്നാണ് വി. ഡി. സതീശൻ ക്യാമ്പ് വ്യക്തമാക്കുന്നു.
ഞായറാഴ്ചയോടെ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. കെപിസിസി ആസ്ഥാനത്ത് എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൽ വാസ്നിക്കും 63 എംഎൽഎമാരെയും ഒന്നിച്ചും ഒറ്റയ്ക്ക് ഒറ്റയ്ക്കും കാണും. അതേസമയം, ഞായറാഴ്ചയോടെ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

