മുഖ്യമന്ത്രി പ്രഖ്യാപനം പിന്നീട്; യോഗത്തിൽ അന്തിമ തീരുമാനമായില്ല, മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ച പൂർത്തിയായി

മുഖ്യമന്ത്രി പ്രഖ്യാപനം പിന്നീട്; യോഗത്തിൽ അന്തിമ തീരുമാനമായില്ല, മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ച പൂർത്തിയായി

ദില്ലി: മുഖ്യമന്ത്രി ചർച്ചയിൽ ദില്ലിയിൽ നടക്കുന്ന കൂടിക്കാഴ്ച പൂർത്തിയായി. മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ചകൾക്ക് ശേഷം നേതാക്കൾ പുറത്തേക്ക് ഇറങ്ങി. മുഖ്യമന്ത്രിയാരെന്ന പ്രഖ്യാപനം പിന്നീട് ഉണ്ടാകുമെന്ന് ദീപദാസ് മുൻഷി അറിയിച്ചു. കെ സി വേണു​ഗോപാലിനെ ഹൈക്കമാൻഡ് നിർദേശിച്ചേക്കും എന്നാണ് സൂചന.യോ​ഗത്തിൽ അന്തിമ തീരുമാനം ആയില്ലെന്നും രാഹുൽ ഗാന്ധിയും മല്ലിഖാർജുൻ ഖാർഗയും തീരുമാനമെടുക്കുമെന്നും ദീപദാസ് മുൻഷി പറഞ്ഞു. ഇനി നേതാക്കൾക്കുവേണ്ടി പ്രകടനങ്ങൾ പാടില്ലെന്ന് വി ഡി സതീശൻ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. ഇത്തരം പ്രകടനങ്ങൾ കോൺഗ്രസ് പ്രവർത്തകരെ വേദനിപ്പിക്കുമെന്നും ഇനി ഒരു സ്ഥലത്ത് പോലും ഒരു പ്രകടനവും നടത്തരുതെന്ന് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. എല്ലാവരും പാർട്ടിക്കാർ ആണ്. ജനങ്ങളാണ് പരമ പ്രധാനം. എല്ലാ ഫ്ലക്സും ഇന്ന് തന്നെ എടുത്തു മാറ്റണം. ആർക്കും അനുകൂലമായി തെരുവിൽ ഇറങ്ങരുതെന്നും വി ഡി പറഞ്ഞു.നേതാക്കളെ ഇഷ്ടപ്പെടുന്നതിൽ തെറ്റില്ലെന്നും അത് മറ്റുള്ളവരെ അപമാനിക്കുന്ന രീതിയിൽ ആവരുതെന്നും കെസി വേണു​ഗോപാൽ പറഞ്ഞു. ഇന്നത്തോടുകൂടി എല്ലാം അവസാനിപ്പിക്കണം എന്നും ജനങ്ങൾക്ക് മുൻപിൽ പാർട്ടിക്ക് മോശമായ ഒരു ചിത്രം ഉണ്ടാക്കാൻ ഇത് വഴിതെളിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കണം എന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയെ സംബന്ധിച്ച് കോൺഗ്രസും രാഹുൽഗാന്ധിയും എടുക്കുന്ന തീരുമാനം എല്ലാവരും ഐക്യകണ്ഠേന സ്വീകരിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് സണ്ണി ജോസഫ് പറഞ്ഞു.കോൺ​ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർ​ഗെയുടെ വസതിയിലാണ് രാഹുൽ ​ഗാന്ധി ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുത്ത യോ​ഗം നടന്നത്. എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, നിലവിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവും മുതിർന്ന നേതാവുമായ രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നീ നേതാക്കളും യോഗത്തിൽ പങ്കെടുത്തു. ഭൂരിപക്ഷ എം എൽ എമാരുടെ പിന്തുണ കെ സിക്കാണ്. അതേസമയം ഘടക കക്ഷികളുടെ പിന്തുണ വി ഡി സതീശനാണ്. സീനിയോറിറ്റി പരിഗണിക്കണമെന്നാണ് ചെന്നിത്തല ആവശ്യപ്പെടുക. ഇതെല്ലാം പരിഗണിച്ച് ഖാർഗെ നൽകുന്ന റിപ്പോർട്ട് പ്രകാരമായിരിക്കും ഹൈക്കമാൻഡ് ഒരു തീരുമാനം എടുക്കുക.