‘സ്റ്റേഷനിൽ വെച്ച് അപമാനിച്ചു, ഒരുകോടി രൂപ നഷ്ടപരിഹാരം വേണം; പൊലീസിനും ലക്ഷ്മി പ്രിയക്കുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി നടി അൻസിബ


‘സ്റ്റേഷനിൽ വെച്ച് അപമാനിച്ചു, ഒരുകോടി രൂപ നഷ്ടപരിഹാരം വേണം; പൊലീസിനും ലക്ഷ്മി പ്രിയക്കുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി നടി അൻസിബ


ഒരു കോടി രൂപയുടെ നഷ്‍ടപരിഹാരം ആവശ്യപ്പെട്ട് പൊലീസിനും നടി ലക്ഷ്മി പ്രിയക്കുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി നടി അൻസിബ ഹസൻ. ലക്ഷ്‍മി പ്രിയയുടെ പരാതിയിൽ തന്നെ വിളിച്ചുവരുത്തിയപ്പോൾ സ്റ്റേഷനിൽ വെച്ച് അവഹേളിച്ചുവെന്നും വനിതാ പൊലീസ് ഉദ്യോഗസ്ഥ തന്നെ അപമാനിച്ചു ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. അപമാനത്തിന് ഒരു കോടി രൂപയുടെ നഷ്‍ടപരിഹാരം ആവശ്യപ്പെട്ടാണ് അൻസിബയുടെ പരാതി.

തൃപ്പൂണിത്തുറ സബ് ഇൻസ്‍പെക്ടര്‍ രേഷ്മക്കെതിരെയാണ് അൻസിബയുടെ പരാതി. പൊലീസ് സ്റ്റേഷനില്‍ നിയമവിരുദ്ധമായി തടവില്‍ വെച്ചുവെന്ന് പരാതിയില്‍ പറയുന്നു. തനിക്കെതിരായ വ്യാജ പരാതിക്ക് പിന്നില്‍ ഗൂഢാലാചനയുണ്ടെന്നും അൻസിബ പരാതിയില്‍ പറയുന്നു. തൃപ്പൂണിത്തുറ വനിതാ പൊലീസ് സ്‌റ്റേഷനിൽ വച്ച് തനിക്ക് നേരിടേണ്ടിവന്നത് കൊടിയ പീഡനമാണെന്ന് അൻസിബ ഹസൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അൻസിബ ഹസൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. തൃപ്പൂണിത്തുറ വനിതാ പൊലീസ് സ്‌റ്റേഷനിൽ വച്ച് തനിക്ക് നേരിടേണ്ടി വന്നത് കടുത്ത മാനസിക പീഡനവും പക്ഷപാതപരമായ പെരുമാറ്റമാണെന്ന് അൻസിബ പറഞ്ഞു. ഇതിനെതിരെ ആഭ്യന്തര മന്ത്രിക്ക് ഔദ്യോഗികമായി പരാതി നൽകുമെന്നും അൻസിബ പറഞ്ഞു. വനിതാ സ്‌റ്റേഷനിലെ എസ്ഐ രേഷ്‌മ പരാതിക്കാരിയുമായി ഒത്തുകളിച്ച് തന്നെ മൂന്ന് മണിക്കൂറോളം മാനസികമായി പീഡിപ്പിച്ചെന്നും അൻസിബ വെളിപ്പെടുത്തി.

എസ്ഐയുടെ മുന്നിൽ വച്ച് പരാതിക്കാരി തന്നെ പരസ്യമായി തെറിവിളിച്ചിട്ടും പൊലീസ് ഉദ്യോഗസ്ഥ മൗനം പാലിച്ചെന്നും അൻസിബ പറഞ്ഞു. തന്നെ ഭീഷണിപ്പെടുത്തി നിർബന്ധപൂർവം മാപ്പപേക്ഷ എഴുതി വാങ്ങിയ ശേഷം, താൻ ഒപ്പിട്ട പേപ്പറിൽ എസ്ഐ സ്വന്തം ഇഷ്ടപ്രകാരം വരികൾ കൂട്ടിച്ചേർത്ത് രേഖകളിൽ തിരുത്തൽ വരുത്തിയതായും അൻസിബ പറയുന്നു. ഭാവിയിൽ തന്റെ വായടപ്പിക്കാൻ വേണ്ടിയുള്ള ആസൂത്രിത നീക്കമാണ് അവിടെ നടന്നതെന്നും അൻസിബ പറഞ്ഞിരുന്നു