
പറവൂർ: സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും ഭർതൃമാതാപിതാക്കളും നിരന്തരമായി പീഡിപ്പിച്ചതിനെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസിലെ പ്രതികൾക്ക് തടവും പിഴയും ശിക്ഷ.
കളമശേരി ഞാലകം മൂലേപ്പാടം റോഡിൽ കാഞ്ഞിരത്തിങ്കൽ സുനിത (25 ) ആത്മഹത്യ ചെയ്ത കേസിൽ ഒന്നാം പ്രതി ഭർത്താവ് യുസി കോളജ് കടേപ്പിള്ളി റോഡിൽ അറഫ വില്ലയിൽ അജു എന്ന അരുൺ (38), രണ്ടാം പ്രതി അമ്മ ലൈല ബീവി (72) എന്നിവരെയാണു പറവൂർ രണ്ടാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വി. ജ്യോതി കഠിനതടവിനു ശിക്ഷിച്ചത്.
അജുവിന് എട്ടു വർഷവും ലൈല ബീവിക്ക് രണ്ടു വർഷവും കഠിനതടവും 25000 രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചത്. മൂന്നാം പ്രതിയും അജുവിന്റെ അച്ഛനുമായ അബ്ദുൾ റഹിമാനെ കുറ്റക്കാരനല്ലെന്നു കണ്ട് കോടതി വെറുതെ വിട്ടു.
2018 സെപ്റ്റംബർ 13നായിരുന്നു കേസിനാസ്പദമായ സംഭവം. 2014ലാണ് അജുവും സുനിതയും വിവാഹിതരാകുന്നത്. 101 പവൻ സ്വർണാഭരണങ്ങൾ സുനിതയ്ക്കു മാതാപിതാക്കൾ നൽകിയിരുന്നു. കൂടുതൽ പണവും സ്വർണവും സ്വത്തും സ്ത്രീധനമായി വേണമെന്നാവശ്യപ്പെട്ട് അജുവും മാതാപിതാക്കളും സുനിതയെ മാനസികമായി പീഡിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് സുനിതയുടെ മാതാപിതാക്കൾ കളമശേരിയിലെ ലക്ഷങ്ങൾ വിലമതിക്കുന്ന വീടും പറമ്പും സുനിതയുടെ പേർക്കു നൽകി.
എന്നിട്ടും തൃപ്തരാകാതെ പലതരത്തിലുമുള്ള പീഡനങ്ങൾ ഭർതൃവീട്ടുകാരുടെ ഭാഗത്തുനിന്നും ഉണ്ടായതിനെത്തുടർന്നാണ് സുനിത ആത്മഹത്യ ചെയ്തത്. സംഭവത്തിനുശേഷം ഒളിവിൽപ്പോയ പ്രതികളെ പാലക്കാട്ടുനിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കേസിൽ 29 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിക്കുകയും 90 പ്രമാണങ്ങളും മൂന്ന് തൊണ്ടികളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. കളമശേരി പോലീസും എറണാകുളം സിറ്റി പോലീസ് കമ്മീഷണറും അന്വേഷിച്ച കേസ് സുനിതയുടെ മാതാപിതാക്കളുടെ ആവശ്യപ്രകാരം പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറി.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജി ജോർജ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം.ബി. ഷാജി, എസ്. രാഖി എന്നിവർ ഹാജരായി.
