കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. മുഖ്യമന്ത്രി പട്ടികയിൽ തന്റെ പേര് വിട്ടുപോയതാകുമെന്ന് കെ മുരളീധരൻ പറഞ്ഞു. ഫ്ലക്സ് വെച്ചതുകൊണ്ടോ ജാഥ നടത്തിയത് കൊണ്ടോ ഒന്നും തീരുമാനം ആകില്ലെന്നും കെ മുരളീധൻ കൂട്ടിച്ചേർത്തു.
സീനിയോറിറ്റിയൊന്നും മുഖ്യമന്ത്രി തീരുമാനത്തിൽ ബാധകമാകേണ്ട കാര്യമില്ല. എംഎൽഎമാരുടെ പിന്തുണയും ഘടകകക്ഷികളുടെ പിന്തുണയും തീരുമാനത്തിൽ ഘടകമാകുമെന്നും മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. കാര്യങ്ങൾ നല്ല നിലയിൽ പോകുമെന്നും ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി അവകാശ വാദവുമായി ബന്ധെപ്പെട്ട പ്രകടനങ്ങൾ ശരിയല്ല എന്നും ഫ്ലക്സിൽ തുപ്പുന്നവരും കീറുന്നവരും കോൺഗ്രസുകാരല്ലെന്നും മുരളീധരൻ പറഞ്ഞു. വിഡി-കെസി അനുകൂലികൾ തമ്മിലുള്ള പോരാണ് സംസ്ഥാനത്ത് തുടരുന്നത്. വെള്ളയമ്പലത്തെ വി ഡി സതീശന്റെ ഫ്ളക്സിൽ തുപ്പി കോൺഗ്രസ് പ്രവർത്തകൻ പ്രതിഷേധം നടത്തി. ശാസ്തമംഗലം സ്വദേശി റിയാസിന്റെയാണ് പ്രതിഷേധം. കെ സി വേണുഗോപാൽ എആർ ക്യാമ്പിൽ അടി കൊണ്ട് ചോര തുപ്പിയ കാലം മുതൽ അറിയാമെന്നു റിയാസ് പറഞ്ഞു. മലപ്പുറം ഡിസിസി ഓഫിസിനു മുന്നിൽ സ്ഥാപിച്ച കെസി വേണുഗോപാലിന്റെ ഫ്ലെക്സിൽ സ്പ്രേ പെയിന്റടിച്ച് പ്രതിഷേധം നടന്നു.

