വി മുരളീധരനെ നിയമസഭാ കക്ഷി നേതാവാക്കുന്നതിനോട് എതിര്‍പ്പ്; രണ്ട് സമാന്തര അധികാര കേന്ദ്രങ്ങള്‍ രൂപപ്പെട്ടേക്കുമെന്ന വാദവുമായി രാജീവ് ചന്ദ്രശേഖര്‍; ഇരുചേരികള്‍ തമ്മില്‍ വടംവലി മുറുകിയതോടെ നറുക്കുവീണത് ചാത്തന്നൂര്‍ എംഎല്‍എയ്ക്ക്; ബി.ബി.ഗോപകുമാര്‍ എന്‍ഡിഎ നിയമസഭാ കക്ഷി നേതാവ്

വി മുരളീധരനെ നിയമസഭാ കക്ഷി നേതാവാക്കുന്നതിനോട് എതിര്‍പ്പ്; രണ്ട് സമാന്തര അധികാര കേന്ദ്രങ്ങള്‍ രൂപപ്പെട്ടേക്കുമെന്ന വാദവുമായി രാജീവ് ചന്ദ്രശേഖര്‍; ഇരുചേരികള്‍ തമ്മില്‍ വടംവലി മുറുകിയതോടെ നറുക്കുവീണത് ചാത്തന്നൂര്‍ എംഎല്‍എയ്ക്ക്; ബി.ബി.ഗോപകുമാര്‍ എന്‍ഡിഎ നിയമസഭാ കക്ഷി നേതാവ്

തിരുവനന്തപുരം: നിയമസഭയിലെ മൂന്നംഗ എന്‍ഡിഎ നിയമസഭാ കക്ഷി നേതാവായി ചാത്തന്നൂര്‍ എംഎല്‍എ ബി.ബി. ഗോപകുമാറിനെ തിരഞ്ഞെടുത്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും മുതിര്‍ന്ന നേതാവ് വി. മുരളീധരനും തമ്മില്‍ നിയമസഭാ കക്ഷി നേതൃസ്ഥാനത്തെച്ചൊല്ലി നീണ്ടുനിന്ന കടുത്ത തര്‍ക്കങ്ങള്‍ക്കൊടുവിലാണ് ഗോപകുമാറിന് അപ്രതീക്ഷിതമായി നറുക്കുവീണത്. ഇരുനേതാക്കളും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനിന്നതോടെ സംസ്ഥാന നേതൃത്വത്തിന് കൃത്യമായൊരു ധാരണയിലെത്താന്‍ സാധിക്കാതെ വരികയും, ഒടുവില്‍ കേന്ദ്ര നേതൃത്വത്തിന്റെ നേരിട്ടുള്ള ഇടപെടലിലൂടെ മൂന്നാമത്തെ അംഗമായ ഗോപകുമാറിനെ തലപ്പത്തേക്ക് കൊണ്ടുവന്ന് പാര്‍ട്ടിയിലെ തര്‍ക്ക പരിഹാരം കണ്ടെത്തുകയുമായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തന്നെയാണ് പുതിയ പാര്‍ലമെന്ററി പാര്‍ട്ടി നേതാവിന്റെ പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ദിവസം നടന്ന നിയമസഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് ഗോപകുമാറായിരുന്നു.

നേരത്തെ നടന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ ഭൂരിഭാഗം പേരും വി. മുരളീധരനെ നിയമസഭാ കക്ഷി നേതാവാക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നു. പാര്‍ട്ടി ദേശീയ നേതൃത്വത്തിനും മുരളീധരനെത്തന്നെ ഈ പദവിയിലേക്ക് കൊണ്ടുവരുന്നതിനോടായിരുന്നു കൂടുതല്‍ താല്പര്യം. എന്നാല്‍ ഈ നീക്കത്തെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പൂര്‍ണ്ണമായി എതിര്‍ത്തു. തനിക്കുത്തന്നെ നിയമസഭാ കക്ഷി നേതാവാക്കണമെന്ന നിലപാടിലായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് പദവിയും നിയമസഭാ കക്ഷി നേതാവ് സ്ഥാനവും രണ്ട് വ്യക്തികളിലേക്ക് വികേന്ദ്രീകരിക്കപ്പെട്ടാല്‍ പാര്‍ട്ടിക്കുള്ളില്‍ രണ്ട് സമാന്തര അധികാര കേന്ദ്രങ്ങള്‍ രൂപപ്പെട്ടേക്കുമെന്ന ശക്തമായ രാഷ്ട്രീയ വാദമുയര്‍ത്തിയാണ് രാജീവ് ചന്ദ്രശേഖര്‍ മറുനീക്കം നടത്തിയത്. ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്നതോടെ മൂന്നംഗങ്ങള്‍ മാത്രമുള്ള നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാന്‍ വൈകുന്നതിനെതിരെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നും കടുത്ത വിമര്‍ശനവും ഉയര്‍ന്നിരുന്നു.

ഗ്രൂപ്പ് തര്‍ക്കങ്ങള്‍ കൂടുതല്‍ പരസ്യമാകുന്നതും പാര്‍ട്ടിക്ക് ദോഷം ചെയ്യുന്നതും ഒഴിവാക്കാന്‍ ഒടുവില്‍ കേന്ദ്ര നേതൃത്വം പുതിയൊരു ഫോര്‍മുല മുന്നോട്ട് വെക്കുകയായിരുന്നു. തര്‍ക്കത്തിലുള്ള പ്രമുഖരായ ഇരുനേതാക്കളെയും ഒരുപോലെ നേതൃസ്ഥാനത്തുനിന്നും മാറ്റിനിര്‍ത്തി, സഭയിലെ മൂന്നാമത്തെ ജനപ്രതിനിധിയും നിഷ്പക്ഷ മുഖവുമായ ബി.ബി. ഗോപകുമാറിനെ ചുമതലയേല്‍പ്പിക്കുന്നതിലൂടെ പ്രശ്‌നം രമ്യമായി പരിഹരിക്കാമെന്ന വിലയിരുത്തലില്‍ ബിജെപി നേതൃത്വം എത്തിച്ചേരുകയായിരുന്നു. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ബി.ബി. ഗോപകുമാര്‍ നിലവില്‍ പാര്‍ട്ടിയുടെ മേഖലാ പ്രസിഡന്റും എസ്എന്‍ഡിപി യോഗം ചാത്തന്നൂര്‍ യൂണിയന്‍ പ്രസിഡന്റുമാണ്. ചാത്തന്നൂര്‍ എസ്എന്‍ ട്രസ്റ്റ് സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ കൂടിയായ അദ്ദേഹത്തിന്റെ സംഘടനാ പരിചയവും സാമൂഹിക പശ്ചാത്തലവും തര്‍ക്കങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്കുള്ളില്‍ പൊതുസമ്മതി നേടാന്‍ സഹായിച്ചു. ഗ്രൂപ്പ് പോരുകള്‍ക്ക് താല്കാലിക ശമനം വരുത്തിക്കൊണ്ടുള്ള ഈ പുതിയ തീരുമാനത്തിലൂടെ, പുതിയ പാര്‍ലമെന്ററി പാര്‍ട്ടി നേതാവിന്റെ കീഴില്‍ നിയമസഭയ്ക്കുള്ളില്‍ ഒത്തൊരുമയോടെ മുന്നോട്ടുപോകാനാണ് ബിജെപി ലക്ഷ്യമിടുന്നത്.