തോല്‍വി ഒരു അവസാനമല്ല, കൂടുതല്‍ കരുത്തോടെ തിരിച്ചുവരാനുള്ള പുതിയ തുടക്കം; ജനവിധി അംഗീകരിച്ച് ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി എല്‍ഡിഎഫ് മുന്നോട്ടുപോകും; ബിജെപി മൂന്ന് സീറ്റുകള്‍ നേടിയത് ഗൗരവതരം; വ്യാജപ്രചാരണങ്ങള്‍ നടത്തിയ ചില മാധ്യമങ്ങള്‍ വഹിച്ച പങ്ക് ഗൗരവമായി പരിശോധിക്കണം; തോല്‍വിയില്‍ ഇതാദ്യമായി പ്രതികരിച്ച് പിണറായി വിജയന്‍

തോല്‍വി ഒരു അവസാനമല്ല, കൂടുതല്‍ കരുത്തോടെ തിരിച്ചുവരാനുള്ള പുതിയ തുടക്കം; ജനവിധി അംഗീകരിച്ച് ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി എല്‍ഡിഎഫ് മുന്നോട്ടുപോകും; ബിജെപി മൂന്ന് സീറ്റുകള്‍ നേടിയത് ഗൗരവതരം; വ്യാജപ്രചാരണങ്ങള്‍ നടത്തിയ ചില മാധ്യമങ്ങള്‍ വഹിച്ച പങ്ക് ഗൗരവമായി പരിശോധിക്കണം; തോല്‍വിയില്‍ ഇതാദ്യമായി പ്രതികരിച്ച് പിണറായി വിജയന്‍



തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്കുശേഷം ജനവിധിയെ വിനയപുരസരം അംഗീകരിക്കുന്നുവെന്നും ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി എല്‍ഡിഎഫ് മുന്നോട്ടുപോകുമെന്നും പിണറായി വിജയന്‍. തോല്‍വിയില്‍ ഇതാദ്യമായി പ്രതികരിച്ച അദ്ദേഹം നേരിട്ട് വരാന്‍ തയ്യാറായില്ല. യുഡിഎഫിന്റെ വിജയത്തെ അഭിനന്ദിച്ച അദ്ദേഹം, തോല്‍വി ഒരു അവസാനമല്ലെന്നും കൂടുതല്‍ കരുത്തോടെ തിരിച്ചുവരാനുള്ള പുതിയ തുടക്കമാണെന്നും പ്രസ്താവനയില്‍ അറിയിച്ചു. പത്തുവര്‍ഷത്തെ ഭരണനേട്ടങ്ങളും വികസനപ്രവര്‍ത്തനങ്ങളും ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. വിജ്ഞാന സമ്പദ്വ്യവസ്ഥ, അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, നവകേരള നിര്‍മ്മാണം തുടങ്ങിയ എല്‍ഡിഎഫ് മുന്നോട്ടുവെച്ച കാഴ്ചപ്പാടുകള്‍ ഇനിയും നടപ്പിലാക്കുന്നുണ്ടെന്ന് ശക്തമായ പ്രതിപക്ഷ നിലപാടിലൂടെ ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ബിജെപി മൂന്ന് സീറ്റുകള്‍ നേടിയത് ഗൗരവതരമാണെന്നും വര്‍ഗീയതയോടും വിഭജന രാഷ്ട്രീയത്തോടും സന്ധി ചെയ്യാതെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കാലത്ത് നടന്ന വ്യാജപ്രചാരണങ്ങളെയും അതില്‍ ചില മാധ്യമങ്ങള്‍ സ്വീകരിച്ച വസ്തുതാവിരുദ്ധമായ നിലപാടുകളെയും പിണറായി വിജയന്‍ രൂക്ഷമായി വിമര്‍ശിച്ചു. എങ്കിലും അനുഭവങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ജനങ്ങളോടുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് എല്‍ഡിഎഫ് സമഗ്രമായ പരിശോധന നടത്തും. പ്രവര്‍ത്തകരില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും ഉയരുന്ന വിമര്‍ശനങ്ങളെയും അഭിപ്രായങ്ങളെയും ഗൗരവമായി കാണുമെന്നും വീഴ്ചകള്‍ തിരുത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. നുണക്കഥകളും പിആര്‍ ഏജന്‍സികളുടെ പ്രചാരണങ്ങളും ഇടതിനെ തളര്‍ത്തില്ലെന്ന് വ്യക്തമാക്കിയ പിണറായി വിജയന്‍, ജനക്ഷേമത്തിനും ജനാധിപത്യത്തിനുമായി സജീവമായ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചാണ് തന്റെ പ്രസ്താവന അവസാനിപ്പിച്ചത്.


പിണറായി വിജയന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം:

നിയമസഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഈ തെരഞ്ഞെടുപ്പില്‍ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അപ്രതീക്ഷിതമായ തെരഞ്ഞെടുപ്പ് ഫലമാണ് വന്നിട്ടുള്ളത്. എല്ലാവിധ എതിര്‍പ്രചാരണങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ഇടയിലും എല്‍ഡിഎഫിന് ജനങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് ഞങ്ങള്‍ നന്ദി പറയുന്നു. മൂന്നാംവട്ടം തുടര്‍ച്ചയായി പ്രതീക്ഷിച്ച വിജയം കൈവിട്ടെങ്കിലും, വലിയൊരു ജനവിഭാഗം എല്‍ഡിഎഫിനൊപ്പം ഉറച്ചുനിന്നുവെന്നത് ഞങ്ങള്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്.

എല്‍ഡിഎഫിന് ഈ ജനവിധി ഒരു അവസാനമല്ല, മറിച്ച് തുടര്‍ച്ചയായ രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള പുതിയ തുടക്കമാണ്. ജനങ്ങളുടെ വിശ്വാസം മെച്ചപ്പെട്ട നിലയില്‍ വീണ്ടെടുക്കാനും കൂടുതല്‍ ശക്തമായി മുന്നോട്ട് പോകാനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. കഴിഞ്ഞ 10 വര്‍ഷങ്ങളിലുടനീളം നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളും ജനക്ഷേമ പദ്ധതികളും സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചുവെന്നത് നിസ്സംശയമാണ്. അവ നിലച്ചുപോകാതിരിക്കാനും മുന്നോട്ടുകൊണ്ടുപോകാനും ശക്തമായ ജനജാഗ്രത തുടര്‍ന്നും ഉണ്ടാകേണ്ടതുണ്ട്.

നവകേരള നിര്‍മ്മാണത്തിനായി എല്‍ഡിഎഫ് മുന്നോട്ടുവെച്ച കാഴ്ചപ്പാടുകള്‍ വിജ്ഞാന സമ്പദ്വ്യവസ്ഥ, യുവജന തൊഴില്‍, സാമൂഹ്യനീതി, പൊതുആരോഗ്യവും വിദ്യാഭ്യാസവും ഇവയെല്ലാം ഇനി മുന്നോട്ടുപോകുമെന്ന് ശക്തമായ പ്രതിപക്ഷ നിലപാടിലൂടെ ഉറപ്പാക്കും. അതിദാരിദ്ര്യ നിര്‍മാര്‍ജനവും സ്ത്രീശാക്തീകരണവും സാമൂഹ്യസുരക്ഷയും ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഞങ്ങള്‍ മുന്നോട്ടുവെച്ച നയങ്ങള്‍ ജനങ്ങള്‍ക്ക് ആവശ്യമായവയാണ്. അവ നടപ്പിലാക്കുന്നതിനായി പുതിയ സര്‍ക്കാരിന്മേല്‍ ജനാധിപത്യ സമ്മര്‍ദ്ദം ചെലുത്തും.

ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്ന ഏത് നല്ല നടപടിയെയും പിന്തുണക്കും. അതേസമയം, ജനവിരുദ്ധമായ തീരുമാനങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്യും. ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി പ്രവര്‍ത്തിക്കുകയാണ് എല്‍ഡിഎഫിന്റെ ലക്ഷ്യം.

കേരളത്തിന്റെ മതനിരപേക്ഷതയും ബഹുസ്വരതയും സംരക്ഷിക്കുക എന്നത് എല്‍ഡിഎഫിന്റെ അടിസ്ഥാന നിലപാടാണ്. ഈ തെരഞ്ഞെടുപ്പിലെ ചില സൂചനകള്‍ മതനിരപേക്ഷത സംരക്ഷിക്കണം എന്ന് ആഗ്രഹിക്കുന്നവരെ ആശങ്കപ്പെടുത്തുന്നതാണ്. ബിജെപി മൂന്ന് സീറ്റുകള്‍ നേടിയത് ഗൗരവതരമാണ്. ഒരു വര്‍ഗീയതയോടും സന്ധി ചെയ്യാതെ വിഭജന രാഷ്ട്രീയത്തിനെതിരെ ഞങ്ങളുടെ പോരാട്ടം തുടരും.

ഈ തെരഞ്ഞെടുപ്പിനിടയില്‍ വ്യാപകമായ വ്യാജപ്രചാരണങ്ങള്‍ നടന്നുവെന്നത് മുമ്പും പറഞ്ഞതാണ്. അതില്‍ ചില മാധ്യമങ്ങള്‍ വഹിച്ച പങ്ക് ഗൗരവമായി പരിശോധിക്കപ്പെടേണ്ടതാണ്. അര്‍ദ്ധസത്യങ്ങളെയും അതിശയോക്തികളെയും വസ്തുതാവിരുദ്ധ പ്രചാരണങ്ങളെയും ആശ്രയിച്ച അവതരണങ്ങള്‍ ജനാധിപത്യത്തിന് ഗുണകരമല്ല. എങ്കിലും, ഈ അനുഭവങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുകയാണ് പ്രധാനമെന്ന് എല്‍ഡിഎഫ് വിശ്വസിക്കുന്നു.

തെരഞ്ഞെടുപ്പ് ഫലം സമഗ്രമായി പരിശോധിക്കുവാനും എല്ലാ സഖാക്കളുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കാനും എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. ജനാധിപത്യപരമായ തുറന്ന പരിശോധന ആണ് ഉദ്ദേശിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം പൊതുസമൂഹത്തില്‍ നിന്നും സഖാക്കളില്‍ നിന്നും ഉയരുന്ന ആശങ്കകളും അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഗൗരവബുദ്ധ്യാ പരിശോധിക്കും. എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേട്ട് തീരുമാനങ്ങള്‍ എടുക്കും.

എല്‍ഡിഎഫിനുവേണ്ടി പതിനായിരക്കണക്കിന് പ്രവര്‍ത്തകരാണ് ഈ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അഹോരാത്രം ഏറ്റെടുത്തത്. അവരെ ആകെ അഭിവാദ്യം ചെയ്യുന്നു. ഞങ്ങളെ എതിര്‍ത്ത ശക്തികള്‍ യുഡിഎഫ്, ബിജെപി, ചില മാധ്യമങ്ങളുടെ നിലപാട് ഇവയെല്ലാം ചേര്‍ന്നുണ്ടാക്കിയ രാഷ്ട്രീയ സാഹചര്യത്തിലാണ് ഈ ഫലം ഉണ്ടായത്. അരാജക - അരാഷ്ട്രീയ സ്വഭാവം ഉള്ള ചില കേന്ദ്രങ്ങളുടെ തെറ്റായ പ്രചരണത്തിലും ചിലരെങ്കിലും കുടുങ്ങി പോയിട്ടുണ്ട്. അവരെയൊക്കെ വസ്തുതകള്‍ ബോധ്യപ്പെടുത്താന്‍ ഗൗരവമായ ശ്രമം ഉണ്ടാകും.

ജനങ്ങള്‍ നല്‍കിയ വിധിയെ മാനിച്ച് കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. നുണക്കഥകളും കോര്‍പ്പറേറ്റ്-പി ആര്‍ ബുദ്ധിശാലകളില്‍ ഉരുത്തിരിഞ്ഞ വ്യാജപ്രചാരണങ്ങളും ഞങ്ങളെ പിന്നോട്ടടിപ്പിക്കില്ല. എല്‍ഡിഎഫിന്റെ നിലപാടുകളിലും ഇടപെടലുകളിലും വന്ന വീഴ്ചകള്‍ ജനാധിപത്യപരമായി തന്നെ പരിശോധിക്കും. ആവശ്യമായ തിരുത്തലുകള്‍ വരുത്തും. ജനങ്ങളോടുള്ള ബന്ധം കൂടുതല്‍ ശക്തമാക്കി, കൂടുതല്‍ വ്യക്തതയോടെയും ആത്മവിശ്വാസത്തോടെയും എല്‍ഡിഎഫ് മുന്നോട്ട് പോകും. കേരളത്തിന്റെ ഭാവിക്കായി, ജനങ്ങളുടെ ക്ഷേമത്തിനായി, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരും. എല്‍ഡിഎഫിനൊപ്പം നിന്ന എല്ലാവര്‍ക്കും വീണ്ടും നന്ദി അറിയിക്കുന്നു. കേരള ജനതയുടെ വിശ്വാസം വീണ്ടെടുക്കാന്‍ കൂടുതല്‍ ശക്തമായി തിരിച്ചുവരും എന്ന് ഉറപ്പുനല്‍കുന്നു.