തര്‍ക്കത്തിനിടെ കുഴഞ്ഞുവീണു; തിരിഞ്ഞുനോക്കാതെ ഭാര്യയും ഇരട്ടമക്കളും; ആശുപത്രിയില്‍ എത്തിച്ചത് മണിക്കൂറുകള്‍ക്ക് ശേഷം; കഴുത്തിലും ശരീരത്തിലും മുറിവുകളും മര്‍ദനമേറ്റ പാടുകളും; ചോദ്യം ചെയ്തതോടെ കുറ്റസമ്മതം; മകന്‍ അറസ്റ്റില്‍

തര്‍ക്കത്തിനിടെ കുഴഞ്ഞുവീണു; തിരിഞ്ഞുനോക്കാതെ ഭാര്യയും ഇരട്ടമക്കളും; ആശുപത്രിയില്‍ എത്തിച്ചത് മണിക്കൂറുകള്‍ക്ക് ശേഷം; കഴുത്തിലും ശരീരത്തിലും മുറിവുകളും മര്‍ദനമേറ്റ പാടുകളും; ചോദ്യം ചെയ്തതോടെ കുറ്റസമ്മതം; മകന്‍ അറസ്റ്റില്‍



ആലപ്പുഴ: ചേര്‍ത്തലയില്‍ കുടുംബവഴക്കിനിടെ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവം ക്രൂരമായ കൊലപാതകമെന്ന് തെളിഞ്ഞു. ചേര്‍ത്തല നഗരസഭ 23-ാം വാര്‍ഡ് കരുവയില്‍ വെളിയില്‍ ജയരാജന്‍ (58 - വൈസ്രോയി കുട്ടന്‍) മരിച്ച സംഭവത്തില്‍ ഇരട്ടമക്കളില്‍ ഒരാളായ ഹരികൃഷ്ണനെ (24) ചേര്‍ത്തല പോലീസ് അറസ്റ്റ് ചെയ്തു. ഹരികൃഷ്ണനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ജയരാജന്റെ ശരീരത്തിലേറ്റ മാരകമായ പരുക്കുകളാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെയാണ് മകനെ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് ജയരാജന്റെ വീട്ടില്‍ ദാരുണമായ സംഭവം അരങ്ങേറുന്നത്. പച്ചക്കറി കടയിലെ തൊഴിലാളിയായ ജയരാജന്‍, മക്കളുടെ സ്വഭാവദൂഷ്യത്തെ ചോദ്യം ചെയ്യുന്നത് വീട്ടില്‍ പതിവായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. സംഭവദിവസവും ഇതേച്ചൊല്ലി വീട്ടില്‍ കടുത്ത വഴക്കുണ്ടാകുകയും മദ്യലഹരിയിലായിരുന്ന ഹരികൃഷ്ണന്‍ ജയരാജനെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. വഴക്കിനിടെ ജയരാജന്‍ നിലത്തു കുഴഞ്ഞുവീണെങ്കിലും ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ കൂടെയുണ്ടായിരുന്ന ഭാര്യ ശ്രീകലയോ ഇരട്ടമക്കളായ യദുകൃഷ്ണന്‍, ഹരികൃഷ്ണന്‍ എന്നിവരോ തയ്യാറായില്ല. സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം, കുടുംബവീട്ടില്‍ നിന്നും മാറിത്താമസിക്കുന്ന മൂത്ത മകന്‍ ശ്രീജിത്ത് ഇവിടെയെത്തിയപ്പോഴാണ് ജയരാജനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ജയരാജന്റെ കഴുത്തിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും മുറിവുകളും മര്‍ദനമേറ്റ പാടുകളും കണ്ടതോടെ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ ചേര്‍ത്തല പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തിലാണ് ജയരാജന്റെ കഴുത്തില്‍ ബലം പ്രയോഗിച്ചതിന്റെ പാടുകളടക്കം ശരീരത്തിലേറ്റ പരുക്കുകളാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്.

ഡോക്ടര്‍മാരുടെ നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ചേര്‍ത്തല സ്റ്റേഷന്‍ ഓഫിസര്‍ ഹേമന്ത് കുമാറിന്റെ നേതൃത്വത്തില്‍ വീട്ടിലുണ്ടായിരുന്ന ഭാര്യയെയും മക്കളെയും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ആദ്യഘട്ടത്തില്‍ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരുന്നതെങ്കിലും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഹരികൃഷ്ണന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമായി തുടരുകയാണ്.