വിദേശ സംഭാവന സ്വീകരിക്കുന്നതിന് കടുത്ത നിയന്ത്രണം, എഫ് സിആര്‍എയില്‍ കുരുക്ക് മുറുക്കി കേന്ദ്രം,വ്യവസ്ഥകള്‍ കര്‍ശനമാക്കി ചട്ടങ്ങള്‍ ഭേദഗതി ചെയ്തു


വിദേശ സംഭാവന സ്വീകരിക്കുന്നതിന് കടുത്ത നിയന്ത്രണം, എഫ് സിആര്‍എയില്‍ കുരുക്ക് മുറുക്കി കേന്ദ്രം,വ്യവസ്ഥകള്‍ കര്‍ശനമാക്കി ചട്ടങ്ങള്‍ ഭേദഗതി ചെയ്തു


ദില്ലി: കേരളത്തില്‍ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് എഫ് സി ആര്‍ എ നിയമഭേഗതി ബില്ല് മാറ്റി വച്ച കേന്ദ്ര സര്‍ക്കാര്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കി ചട്ടങ്ങള്‍ ഭേദഗതി ചെയ്തു. 5 വിഭാഗങ്ങളിലായി സര്‍ക്കാര്‍ നല്‍കിയ 105 പ്രവര്‍ത്തനങ്ങളിലൊന്നാണ് ലക്ഷ്യമെന്ന് തെളിവുകള്‍ സഹിതം വ്യക്തമാക്കിയെങ്കില്‍ മാത്രമേ വിദേശ സംഭാവനക്ക് ഇനി മുതല്‍ അനുമതി കിട്ടൂ. പാര്‍ലമെന്‍റിന്‍റെ വര്‍ഷ കാല സമ്മേളനത്തില്‍ ബില്ല് അവതരിപ്പാക്കാനുള്ള നീക്കത്തിന് മുന്നോടിയാണ് സര്‍ക്കാര്‍ നടപടിയെന്ന് സൂചനയുണ്ട്. കടുത്ത അമര്‍ഷം രേഖപ്പെടുത്തിയ സിബിസിഐ സര്‍ക്കാര്‍ നിലപാട് ചോദ്യം ചെയ്ത് ഉടന്‍ രംഗത്തെത്തും.പൊതുവായ ലക്ഷ്യമോ, പ്രവര്‍ത്തനമോ ചൂണ്ടിക്കാട്ടി ഇനി മുതല്‍ വിദേശ സംഭാവനക്ക് അനുമതി തേടാനാവില്ല. മതം, വിദ്യാഭ്യസം,സംസ്ക്കാരം, സാമ്പത്തികം, സാമൂഹികം എന്നീ വിഭാഗങ്ങളിലായി 105 തരം പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പട്ടികയാക്കി കഴി‍ഞ്ഞു. ഉദ്ദിഷ്ട കാര്യം ആ പട്ടികയിലുണ്ടെങ്കില്‍ തെളിവ് സഹിതം അപേക്ഷ നല്‍കിയാല്‍ അംഗീകരിക്കും. വിദ്യാഭ്യസത്തില്‍ സ്കോളര്‍ഷിപ്പ്, ഗവേഷണം, സ്കൂള്‍ ,കോളേജ്, ലൈബ്രറികള്‍ക്കായുള്ള സഹായം, പൊതു ബോധവത്ക്കരണം, ഭരണ ഘടന അവകാശം തുടങ്ങിയവക്കാകും സംഭാവന തേടാന്‍ അനുമതി നല്‍കുക. മതപരമായ കാര്യങ്ങളില്‍ ആചാര സംരക്ഷണം, ആരാധനാലയങ്ങളുടെ നിര്‍മ്മാണവും പുനരുദ്ധാരണവും, മത ഗ്രന്ഥങ്ങളുടെ അച്ചടി എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കും. മത പരിവര്‍ത്തനത്തിന് കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തി. സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കണം. ഒന്നിലധികം സംസ്ഥാനങ്ങള്‍ തെരഞ്ഞെടുത്താല്‍ അപേക്ഷ ഫീസും കൂടും. സംഭാവന ലഭിച്ച ശേഷം വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ഒരു ലക്ഷം രൂപ വരെ പിഴ നല്‍കണം.മൂന്നാഴ്ചക്കപ്പുറം പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം തുടങ്ങാനിരിക്കേ ചട്ടം ഭേദഗതി ചെയ്തതത് വിവാദ ബില്‍ വീണ്ടും കൊണ്ടുവന്നേക്കാമെന്ന സൂചനയാണ് നല്‍കുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സഭകള്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയതോടെ ബിജെപി പ്രതിരോധത്തിലായതിനെ തുടര്‍ന്നാണ് ചര്‍ച്ചക്കെടുക്കാതെ ബില്‍ മാറ്റിവച്ചത്. എന്നാല്‍ കേരളത്തില്‍ പ്രതീക്ഷിച്ച മുന്നേറ്റം കിട്ടാതായതോടെ എഫ് സിആര്‍എയില്‍ കുരുക്ക് മുറുക്കുമെന്ന് ചില ബിജെപി നേതാക്കള്‍ ഭീഷണി മുഴക്കിയിരുന്നു. സിബിസിഐ കടുത്ത അമര്‍ഷം രേഖപ്പെടുത്തി. ഇന്നോ നാളെയോ വാര്‍ത്താ സമ്മേളനം വിളിച്ചേക്കും. എഫ് സി ആര്‍ എ ബില്‍ പാര്‍ലമെന്‍റില്‍ കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ ആശങ്കയറിക്കാന്‍ വരുന്ന ഞായറാഴ്ച ദേശീയ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കാന്‍ സിബിസിഐ നേരത്തെ ആഹ്വാനം നല്‍കിയിരുന്നു