പിരിഞ്ഞുകിട്ടിയത് 48.36 കോടി; അബ്ദുൽ റഹീമിനായി സമാഹരിച്ചതിൽ ഇനി ബാക്കിയുള്ളത് 12.83 കോടി രൂപ

പിരിഞ്ഞുകിട്ടിയത് 48.36 കോടി; അബ്ദുൽ റഹീമിനായി സമാഹരിച്ചതിൽ ഇനി ബാക്കിയുള്ളത് 12.83 കോടി രൂപ


കോഴിക്കോട്: സൗദി അറേബ്യയിലെ ജയിലിൽ കഴിഞ്ഞിരുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്‍റെ മോചനത്തിനായി സംഭാവന ലഭിച്ചതിൽ ബാക്കിയുള്ളത് പന്ത്രണ്ട് കോടിയിലേറെ രൂപ. അബ്ദുൽ റഹീം അസിസ്റ്റൻഡ് കമ്മിറ്റി എന്ന പേരിലാണ് ട്രസ്റ്റ് രജിസ്റ്റർ ചെയ്തത്. ഇതിൽ ആകെ സംഭാവന ലഭിച്ചത് 48.36 കോടി രൂപയാണ്.ദിയാധനം നൽകിയ തുക കഴിച്ച് ഇപ്പോൾ രണ്ട് അക്കൗണ്ടുകളിലായി ബാക്കിയുള്ളത് 12,83,32,555 രൂപയാണ്. 2006 നവംബറിലാണ് സൗദി ബാലൻ അനസ് അൽ ഫായിസിന്‍റെ കൊലപാതകക്കേസിൽ അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്. 2012ലാണ് വധശിക്ഷ വിധിച്ചത്. സൗദി പൗരന്‍റെ വീട്ടിലായിരുന്നു അബ്ദുൽ റഹീമിന് ജോലി. അവിടുത്തെ രോഗിയായ കുട്ടിയെ പരിചരിക്കുന്നതിനിടെ കുട്ടിയുടെ കഴുത്തില്‍ വെച്ച ജീവന്‍ രക്ഷ ഉപകരണം അബ്ദുൽ റഹീമിന്‍റെ കൈതട്ടി കുട്ടി മരിച്ചു. തുടര്‍ന്നാണ് സൗദി കോടതി അബ്ദുൽ റഹീമിന് വധശിക്ഷ വിധിച്ചത്.കുട്ടിയുടെ കുടുംബം ദിയാധനം നല്‍കിയാല്‍ മാപ്പ് നല്‍കുമെന്ന് അറിയിച്ചതോടെയാണ് സുമനസുകളില്‍ നിന്നുള്ള പൊതുധനസമാഹരണത്തിലൂടെ ദിയാധനമായ മുപ്പത്തിനാലര കോടിയോളം രൂപ സമാഹരിച്ചത്. മലയാളിയുടെ പ്രവാസ ചരിത്രത്തിലെ സമാനതകളില്ലാത്ത നിയമ പോരാട്ടത്തിന്റെയും ചേർത്തുപിടിക്കലിന്റെയും നാൾവഴികളും അനിശ്ചിതത്വങ്ങളുടെ തീക്കടലുകളും പിന്നിട്ടാണ് അബ്ദുൽ റഹീം ഒടുവിൽ ജനിച്ച മണ്ണിൽ തിരിച്ചെത്തിയത്.