ബെല്‍ജിയത്തിനെതിരായ നിര്‍ണായക പ്രീ ക്വാര്‍ട്ടര്‍ ഫൈനലിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് യു.എസ് ടീമിന് വന്‍ ആശ്വാസമേകി ഫിഫ അച്ചടക്ക സമിതിയുടെ അസാധാരണ തീരുമാനം.

ഫിഫ പ്രസിഡന്റിനെ ഫോണില്‍ വിരട്ടി ട്രംപിന്റെ ഇടപെടല്‍; പ്രീക്വാര്‍ട്ടറിന് മുമ്പ് ബാലോഗന്റെ ചുവപ്പ് കാര്‍ഡ് പിന്‍വലിച്ച് ഫിഫ; ഇത് എ.ഐ നിര്‍മ്മിതമായ ഒരു വ്യാജ വാര്‍ത്തയാണെന്ന് കരുതിയെന്ന് യു.എസ് താരം; ജൂലൈ 5 ഏപ്രില്‍ ഫൂള്‍ ദിനമായി മാറിയത് അറിഞ്ഞില്ലെന്ന് ബെല്‍ജിയം കോച്ച്; 'ഇത് നാറുന്ന ഏര്‍പ്പാടെന്ന്' ഗാരി നെവില്‍; ലോകകപ്പില്‍ യു എസ് പ്രസിഡന്റിന്റെ 'രാഷ്ട്രീയക്കളി' വിവാദത്തില്‍



സിയാറ്റില്‍: ബെല്‍ജിയത്തിനെതിരായ നിര്‍ണായക പ്രീ ക്വാര്‍ട്ടര്‍ ഫൈനലിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് യു.എസ് ടീമിന് വന്‍ ആശ്വാസമേകി ഫിഫ അച്ചടക്ക സമിതിയുടെ അസാധാരണ തീരുമാനം. ലോകകപ്പ് റൗണ്ട് ഓഫ് 32 വില്‍ ബോസ്‌നിയക്കെതിരായ മത്സരത്തിനിടെ അമേരിക്കന്‍ മുന്നേറ്റനിര താരം ഫോളറിന്‍ ബലോഗന് ലഭിച്ച ചുവപ്പ് കാര്‍ഡ് ഫിഫ സസ്പെന്‍ഡ് ചെയ്തു. ഇതോടെ സിയാറ്റിലില്‍ തിങ്കളാഴ്ച രാത്രി (ഇന്ത്യന്‍ സമയം ചൊവ്വാഴ്ച പുലര്‍ച്ചെ 5.30-ന്) നടക്കുന്ന മത്സരത്തില്‍ ബലോഗന് കളിക്കാനാകും. എന്നാല്‍, ലോകകപ്പ് ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയൊരു രാഷ്ട്രീയ-കായിക വിവാദത്തിനും ഇത് നിലവില്‍ വഴിയൊരുക്കിയിരിക്കുകയാണ്.

ജൂലൈ 1-ന് നടന്ന റൗണ്ട് ഓഫ് 32 മത്സരത്തിന്റെ 45-ാം മിനിറ്റില്‍ ബലോഗന്‍ യു.എസിനായി ആദ്യ ഗോള്‍ നേടിയിരുന്നു. എന്നാല്‍ 64-ാം മിനിറ്റില്‍ ബോസ്‌നിയന്‍ പ്രതിരോധ താരം താരിക് മുഹരെമോവിച്ചിന്റെ കാലിന്റെ പിന്‍ഭാഗത്ത് ചവിട്ടിയെന്ന വിലയിരുത്തലില്‍ വീഡിയോ അസിസ്റ്റന്റ് റഫറി (VAR) പരിശോധനയ്ക്ക് പിന്നാലെ ബലോഗന് നേരിട്ട് ചുവപ്പ് കാര്‍ഡ് ലഭിക്കുകയായിരുന്നു. ഫിഫ ഡിസിപ്ലിനറി കോഡിലെ ആര്‍ട്ടിക്കിള്‍ 27 പ്രകാരമാണ് ഇപ്പോള്‍ ഫിഫ ശിക്ഷ നടപ്പാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. ഒത്തുകളിയുമായി ബന്ധപ്പെട്ടതല്ലാത്ത അച്ചടക്കലംഘനമാണെങ്കില്‍ ചുവപ്പ് കാര്‍ഡ് തടഞ്ഞുവെക്കാന്‍ ഈ ചട്ടം അനുമതി നല്‍കുന്നുണ്ട്. ഇതനുസരിച്ച് ബലോഗന്റെ ഒരു മത്സര വിലക്ക് ഒരു വര്‍ഷത്തെ പ്രൊബേഷണറി കാലയളവിലേക്ക് സസ്‌പെന്‍ഡ് ചെയ്തു. ഈ സമയത്ത് സമാനമായ അച്ചടക്ക ലംഘനം നടത്തിയാല്‍ വിലക്ക് വീണ്ടും പ്രാബല്യത്തില്‍ വരും.

ഈ അസാധാരണ തീരുമാനത്തിന് പിന്നില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേരിട്ടുള്ള ഇടപെടലുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ബോസ്നിയക്കെതിരായ യു.എസിന്റെ വിജയത്തിന് പിന്നാലെ, ട്രംപ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയെ മൂന്ന് തവണ ഫോണില്‍ വിളിച്ച് ചുവപ്പ് കാര്‍ഡ് പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടിരുന്നതായി 'ദി ഗാര്‍ഡിയന്‍', 'എബിസി ന്യൂസ്', 'അസോസിയേറ്റഡ് പ്രസ്' തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങള്‍ സ്ഥിരീകരിക്കുന്നു. വൈറ്റ് ഹൗസില്‍ നിന്നുള്ള ഈ സമ്മര്‍ദ്ദമാണ് ഫിഫയുടെ നിലപാട് മാറ്റത്തിന് കാരണം. തീരുമാനം പുറത്തുവന്നയുടന്‍ ട്രംപ് ഫിഫയ്ക്ക് നന്ദി അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു.

'ശരിയായ കാര്യം ചെയ്തതിനും വലിയൊരു അനീതി തിരുത്തിയതിനും ഫിഫയ്ക്ക് നന്ദി!' എന്നാണ് ട്രംപ് കുറിച്ചത്. യു.എസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയും തീരുമാനത്തെ ന്യായീകരിച്ച് രംഗത്തെത്തി. ആ റെഡ് കാര്‍ഡിലൂടെ യു.എസ് ചതിക്കപ്പെടുകയായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. കായികരംഗത്തെ രാഷ്ട്രീയ അധികാര കേന്ദ്രങ്ങളുടെ ഈ ഇടപെടല്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. സാധാരണയായി ഭരണകൂടങ്ങള്‍ ഫുട്‌ബോളില്‍ ഇടപെട്ടാല്‍ ആ രാജ്യങ്ങളെ സസ്‌പെന്‍ഡ് ചെയ്യുന്ന ഫിഫ, ഇവിടെ ലോകകപ്പ് നടക്കുമ്പോള്‍ യു.എസ് പ്രസിഡന്റിന്റെ ആവശ്യത്തിന് വഴങ്ങിയത് ഫുട്‌ബോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. പ്രശസ്ത ഫുട്ബോള്‍ പണ്ഡിറ്റും മുന്‍ ഇംഗ്ലണ്ട് താരവുമായ ഗാരി നെവില്‍ 'ഇത് നാറുന്ന ഏര്‍പ്പാടാണ്' (It stinks) എന്നാണ് ഈ നടപടിയെ വിശേഷിപ്പിച്ചത്.

ഫിഫയുടെ ഈ അപ്രതീക്ഷിത നടപടിക്കെതിരെ റോയല്‍ ബെല്‍ജിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ശക്തമായ ഞെട്ടലും പ്രതിഷേധവും രേഖപ്പെടുത്തി രംഗത്തുവന്നു. ലഭ്യമായ എല്ലാ നിയമപരമായ മാര്‍ഗങ്ങളും പരിശോധിക്കുകയാണെന്ന് അവര്‍ വ്യക്തമാക്കി. ഫിഫ ഡിസിപ്ലിനറി കോഡിലെ ആര്‍ട്ടിക്കിള്‍ 66.4 പ്രകാരവും, 2026 ലോകകപ്പ് മത്സര ചട്ടങ്ങളിലെ ആര്‍ട്ടിക്കിള്‍ 10.5 പ്രകാരവും നേരിട്ടുള്ളതോ അല്ലാത്തതോ ആയ ചുവപ്പ് കാര്‍ഡ് ലഭിക്കുന്ന താരത്തിന് അടുത്ത മത്സരം നിര്‍ബന്ധമായും നഷ്ടമാകണമെന്നും, ഫിഫയുടെ ഇപ്പോഴത്തെ തീരുമാനം സ്വന്തം ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ബെല്‍ജിയം വാദിക്കുന്നു. ബെല്‍ജിയം ദേശീയ ടീമിന്റെ കോച്ച് റൂഡി ഗാര്‍ഷ്യ ഫിഫയെ പരസ്യമായി പരിഹസിച്ചു. 'ഫിഫയുടെ ഓഫീസുകളില്‍ ജൂലൈ 5 എന്നത് ഇപ്പോള്‍ ഏപ്രില്‍ ഫൂള്‍ ദിനമായി (April Fool's Day) മാറിയ വിവരം ഞാന്‍ അറിഞ്ഞില്ല' എന്നാണ് അദ്ദേഹം പരിഹസിച്ചത്. തങ്ങള്‍ സംസാരിക്കുന്നത് ഫുട്‌ബോളിന്റെ ധാര്‍മ്മികതയ്ക്ക് വേണ്ടിയാണെന്നും ചരിത്രത്തില്‍ ഇന്നേവരെ ലോകകപ്പിനിടെ ഇങ്ങനെ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറുഭാഗത്ത്, ഹോട്ടലില്‍ നിന്ന് പരിശീലന ഗ്രൗണ്ടിലേക്കുള്ള ബസ് യാത്രയ്ക്കിടയിലാണ് യു.എസ് താരങ്ങള്‍ തന്നെ ഈ വിവരമറിയുന്നത്. തുടക്കത്തില്‍ ഇത് എ.ഐ നിര്‍മ്മിതമായ ഒരു വ്യാജ വാര്‍ത്തയാണെന്നാണ് തങ്ങള്‍ കരുതിയതെന്ന് യു.എസ് താരം ക്രിസ് റിച്ചാര്‍ഡ്സ് വെളിപ്പെടുത്തി. വി.എ.ആര്‍ സ്ലോ മോഷന്‍ ദൃശ്യങ്ങള്‍ നോക്കി എടുക്കുന്ന തെറ്റായ തീരുമാനങ്ങള്‍ തിരുത്താന്‍ അവസരമുണ്ടാകുന്നത് ഫുട്‌ബോളിന് നല്ലതാണെന്നായിരുന്നു യു.എസ് കോച്ച് മൗറീഷ്യോ പോച്ചെറ്റിനോയുടെ പ്രതികരണം. മുന്‍കാലങ്ങളിലും ഇത്തരം ഇളവുകള്‍ ഫിഫ നല്‍കിയിട്ടുണ്ടെന്ന് യു.എസ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ നവംബറില്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ച പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മൂന്ന് മത്സര വിലക്കിലെ അവസാന രണ്ട് മത്സരങ്ങള്‍ ഫിഫ മാറ്റിവെച്ചിരുന്നു. കൂടാതെ അര്‍ജന്റീനയുടെ നിക്കോളാസ് ഒട്ടാമെന്‍ഡി, ഇക്വഡോറിന്റെ മോയ്‌സസ് കായ്‌സെഡോ എന്നിവര്‍ക്കും 1962 ലോകകപ്പില്‍ സെമിയില്‍ പുറത്തായ ബ്രസീല്‍ ഇതിഹാസം ഗാരിഞ്ചയ്ക്കും രാഷ്ട്രീയ ഇടപെടലുകളിലൂടെ ഫൈനലില്‍ കളിക്കാന്‍ അനുമതി ലഭിച്ചിരുന്നു.

ടൂര്‍ണമെന്റില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളുകള്‍ നേടിയ മുന്‍ ആഴ്സണല്‍ താരം ബലോഗന്‍ തിരിച്ചെത്തുന്നത് യു.എസ് നിരയ്ക്ക് വലിയ കരുത്താകും. ബെല്‍ജിയത്തിന് എതിരെ ജയിക്കാനായാല്‍ 2002-ന് ശേഷം ആദ്യമായി ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറാന്‍ അമേരിക്കയ്ക്ക് സാധിക്കും. രാഷ്ട്രീയ നാടകങ്ങളും കായിക നിയമങ്ങളും തമ്മിലുള്ള ഈ പോരാട്ടത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നത്തെ മത്സരം ഫുട്‌ബോള്‍ ലോകത്ത് വലിയ ആവേശമായി മാറിയിരിക്കുകയാണ്.