യുവാവ് മരിച്ചത് ചികിത്സാ പിഴവ് കാരണമെന്ന് പരാതി:ചക്കരക്കല്‍ ഇരിവേരി സ്വദേശിയുടെ മൃതദേഹം വീണ്ടും പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യാൻ കോടതി ഉത്തരവ്
കണ്ണൂർ:ബംഗ്ളൂരിലെ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരണമടഞ്ഞ ചക്കരക്കല്‍ ഇരിവേരി സ്വദേശിയായ യുവാവിൻ്റെ മൃതദേഹം ഖബറില്‍ നിന്നും പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും.തളിപ്പറമ്പ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റാണ് വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാൻ ഉത്തരവിട്ടത് .നാളെ (ജൂലായ് ഏഴിന് )രാവിലെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോർട്ടം നടത്താനാണ് കുടുംബാംഗങ്ങള്‍ നല്‍കിയ ഹരജിയില്‍ കോടതി ഉത്തരവിട്ടത്.
ഇരിവേരി സ്വദേശി ഷാനവാസിൻ്റെ മൃതദേഹമാണ് വീണ്ടും നിയമ നടപടികൾക്കായി പുറത്തെടുക്കുന്നത്.ഷാനവാസ് മരിച്ചത് പൈൽസ് ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണെന്നാണ് കുടുംബത്തിൻ്റെ ആരോപണം. ബംഗളൂരുവിൽ വിക്ടോറിയ സർക്കാർ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് ഭാര്യ രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്ന് ബംഗ്ളൂര് പൊലിസ് ആശുപത്രി അധികൃതർക്കെതിരെ കേസെടുത്തിരുന്നു കുടുംബാംഗങ്ങൾ നടത്തിയ നിയമ പോരാട്ടത്തിന്റെ ഭാഗമായാണ് റീ പോസ്റ്റുമോർട്ടത്തിനായി കോടതി ഉത്തരവിട്ടത്. വിദഗ്‌ധരുടെ നേതൃത്വത്തിൽ നടക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിലുടെ യഥാർത്ഥ മരണകാരണം കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷ. ഈ റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറും.
