ലോഡ്ജിൽ ലഹരി ചോദിച്ചെത്തി പണവും മൊബൈൽ ഫോണും കവർന്നു; അഞ്ചം​ഗ സംഘം റിമാൻഡിൽ

ലോഡ്ജിൽ ലഹരി ചോദിച്ചെത്തി പണവും മൊബൈൽ ഫോണും കവർന്നു; അഞ്ചം​ഗ സംഘം റിമാൻഡിൽ


മലപ്പുറം: മലപ്പുറം തേഞ്ഞിപ്പാലം കാക്കഞ്ചേരിയിൽ ലോഡ്ജിൽ ലഹരി ചോദിച്ചെത്തിയ സംഘം പണവും മൊബൈൽ ഫോണും കവർന്നു. പിടിയിലായ അഞ്ചു പ്രതികളും റിമാൻഡിൽ. പ്രതികൾ ലോഡ്ജിൽ എത്തുന്ന സിസിടിവി ദൃശ്യവും പൊലീസിന് ലഭിച്ചു. ഇക്കഴിഞ്ഞ 30ന് രാത്രിയിലാണ് അഞ്ചു പേർ അടങ്ങുന്ന സംഘം തേഞ്ഞിപ്പാലം കാക്കഞ്ചേരിയിലെ ലോഡ്ജിൽ എത്തിയത്. റിസപ്ഷനിൽ ഉണ്ടായിരുന്ന ആളോട് എംഡിഎംഎ ആവശ്യപ്പെട്ടു. പിന്നാലെ തർക്കമായി. റിസപ്ഷനിൽ ഉണ്ടായിരുന്ന 1500 രൂപയും മൊബൈൽ ഫോണും പ്രതികൾ ബലം പ്രയോഗിച്ച് പിടിച്ചുവാങ്ങി. ശേഷം കാറിൽ കയറി കടന്നു കളഞ്ഞു.പരാതി ലഭിച്ചതിനെ തുടർന്ന് തേഞ്ഞിപ്പലം പോലീസ് വിശദമായ അന്വേഷണം നടത്തി. ലോഡ്ജിലെ സിസിടിവിയിൽ നിന്ന് പ്രതികൾ ലോഡ്ജിലേക്ക് വരുന്നതിന്റെയും പോകുന്നതിന്റെയും ദൃശ്യം ലഭിച്ചു. ഇത് പ്രതികളെ കണ്ടെത്താൻ പോലീസിനെ സഹായകരമായി. ചെട്ടിപ്പടി സ്വദേശി അക്കീബ്, പരപ്പനങ്ങാടി സ്വദേശി ജുനൈദ്, താനൂർ സ്വദേശി സഫുവാൻ, നായർത്തോട് സ്വദേശി മർഷാദ്, നെടുവ സ്വദേശി റമീസ് എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലോഡ്ജിലെ ജീവനക്കാർക്ക് ഈ പ്രതികളുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നതും പോലീസ് അന്വേഷിക്കും.