ഇരുമ്പ് കസേരയെടുത്ത് ഇൻസ്പെക്ടറുടെ തലയ്ക്കടിച്ച് പൊട്ടിച്ചു, പൊലീസ് സ്റ്റേഷനിലും താലൂക്ക് ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്

ഇരുമ്പ് കസേരയെടുത്ത് ഇൻസ്പെക്ടറുടെ തലയ്ക്കടിച്ച് പൊട്ടിച്ചു, പൊലീസ് സ്റ്റേഷനിലും താലൂക്ക് ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്


തിരുവനന്തപുരം: ആര്യനാട് പൊലീസ് സ്റ്റേഷനിലും താലൂക്ക് ആശുപത്രിയിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്. തടയാൻ ശ്രമിച്ച ആര്യനാട് സ്റ്റേഷൻ ഇൻസ്പെക്ടർ സി. ദേവരാജന് തലയ്ക്ക് പരിക്കേറ്റു. ആക്രമണം നടത്തിയ ഉഴമലയ്ക്കൽ കുളപ്പട വാലൂക്കോണം മങ്ങാട്ടുപാറ 'യദു ഭവനിൽ' യദു (23)വിനെ പൊലീസ് കീഴ്പ്പെടുത്തി. ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു നാടകീയ സംഭവങ്ങളുടെ തുടക്കം. പകൽ ആര്യനാട്നെ ടുമങ്ങാട് റോഡിൽ പാറയക്കാറ ഭാഗത്തുള്ള ഒരു ഹോട്ടലിൽ കയറി ഭക്ഷണം ഓർഡർ ചെയ്ത യദു, തുടർന്ന് യാതൊരു കാരണവുമില്ലാതെ അവിടെ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ഹോട്ടൽ ഉടമയെ മർദ്ദിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. എന്നാൽ യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് രക്ഷകർത്താക്കൾ അറിയിച്ചതിനെ തുടർന്ന്, ഹോട്ടലുടമ പരാതിയില്ലെന്ന് എഴുതി നൽകി. തുടർന്ന് മാതാപിതാക്കൾക്കൊപ്പം ശ്രീരാമകൃഷ്ണ മിഷൻ ആശുപത്രിയിൽ ചികിത്സയ്ക്കായി ഇയാളെ വിട്ടയച്ചിരുന്നു.</p><p>​എന്നാൽ ഇവിടെ നിന്നും രക്ഷപ്പെട്ട യുവാവ് രാത്രി പത്തരയോടെ കൈയിൽ മദ്യക്കുപ്പിയും ട്യൂബ്‌ലൈറ്റുമായി ആര്യനാട് സ്റ്റേഷനിൽ അതിക്രമിച്ചു കയറുകയായിരുന്നു. സ്റ്റേഷനിലെ ഗ്രില്ല് കടന്ന് അകത്തെത്തിയ ഇയാൾ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒ അനൂപിനെ കുത്താൻ ശ്രമിച്ചു. തുടർന്ന് കൈയിലിരുന്ന മദ്യക്കുപ്പി മുന്നിലുണ്ടായിരുന്ന മേശയിൽ അടിച്ചുപൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പൊലീസുകാരെ അപായപ്പെടുത്താനും ശ്രമിച്ചു. പിന്നാലെ ​​സ്റ്റേഷനിൽ നിന്നും ഓടിയ യുവാവ് തൊട്ടടുത്തുള്ള ആര്യനാട് ഗവൺമെന്റ് ആശുപത്രിയിലേക്ക് ഓടിക്കയറി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഐഎസ്എച്ച്.ഒ സി. ദേവരാജൻ ഇയാളെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ, ഡോക്ടറുടെ റൂമിന് പുറത്ത് രോഗികൾക്ക് ഇരിക്കാൻ ഇട്ടിരുന്ന ഇരുമ്പ് കസേരയെടുത്ത് ഇയാൾ ഇൻസ്പെക്ടറുടെ തലയ്ക്കടിക്കുകയായിരുന്നു.</p><p>​തലയ്ക്കും നെറ്റിക്കും ഗുരുതരമായി പരിക്കേറ്റ ഇൻസ്പെക്ടറെ ഉടൻ തന്നെ ആര്യനാട് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് വിധേയനാക്കി. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ​ ​ആശുപത്രിയിൽ വെച്ച് വീണ്ടും അക്രമത്തിന് മുതിർന്ന യദുവിനെ പാറാവ് പൊലീസുകാർ സാഹസികമായി കീഴ്പ്പെടുത്തിയത്. അക്രമം നടത്തിയ യദു വ്ലോഗർ ആണ്. അടുത്തകാലത്തായി പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുന്നതും ഭീഷണിപ്പെടുത്തുന്നതുമായ വീഡിയോകൾ ഇയാൾ ഇതിൽ പങ്കുവെച്ചിരുന്നതായി പൊലീസ് കണ്ടെത്തി. താൻ ആത്മഹത്യ ചെയ്യുമെന്ന തരത്തിലുള്ള പരാമർശങ്ങളും ഈ വീഡിയോകളിൽ ഉണ്ട്. സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണന്നും ആര്യനാട് പൊലീസ് അറിയിച്ചു.