2025 ലെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: മലയാളികളായ ട്രീസ ജോളിക്കും മുഹമ്മദ് അജ്മലിനുമടക്കം 17 പേർക്ക് അർജുന അവാർഡ്; ഖേൽരത്ന ആർക്കുമില്ല

2025 ലെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: മലയാളികളായ ട്രീസ ജോളിക്കും മുഹമ്മദ് അജ്മലിനുമടക്കം 17 പേർക്ക് അർജുന അവാർഡ്; ഖേൽരത്ന ആർക്കുമില്ല


ന്യൂഡൽഹി: 2025 ലെ ദേശീയ കായിക പുരസ്കാരങ്ങൾ കേന്ദ്ര യുവജനക്ഷേമ-കായിക മന്ത്രാലയം പ്രഖ്യാപിച്ചു. പ്രധാന കായിക ബഹുമതിയായ അർജുന അവാർഡിന് മലയാളികളായ അത്‌ലറ്റ് മുഹമ്മദ് അജ്മൽ വി (പാലക്കാട്), ബാഡ്മിന്റൺ താരം ട്രീസ ജോളി (കണ്ണൂർ) എന്നിവരുൾപ്പെടെ 17 പേർ അർഹരായി. മുൻ സുപ്രീം കോടതി ജഡ്ജി അരുൺ കുമാർ മിശ്ര അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.(National Sports Awards 2025 Declared Arjuna Award For Treesa Jolly And Muhammed Ajmal)

അതേസമയം, രാജ്യത്തെ ഏറ്റവും ഉയർന്ന കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം ഇത്തവണ ആർക്കും നൽകിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. മലയാളികളായ ട്രീസ ജോളി, മുഹമ്മദ് അജ്മൽ എന്നിവർക്ക് പുറമെ ബാഡ്മിന്റൺ താരം ഗായത്രി ഗോപിചന്ദ്, ചെസ്സ് താരങ്ങളായ ദിവ്യ ദേശ്മുഖ്, വിദിത് ഗുജറാത്തി, ഹൈജമ്പ് താരം തേജസ്വിൻ ശങ്കർ, അത്‌ലറ്റ് പ്രിയങ്ക ഗോസ്വാമി, ഹോക്കി താരങ്ങളായ ലാൽറെംസിയാമി, രാജ്കുമാർ പാൽ എന്നിവരടക്കം 17 പേർ അർജുന അവാർഡ് നേടി. ലൈഫ് ടൈം അച്ചീവ്‌മെന്റ് വിഭാഗത്തിൽ മുൻ ഫുട്ബോൾ താരം ഐ. അരുമൈനായഗത്തിന് അർജുന അവാർഡ് നൽകി ആദരിച്ചു.

മികച്ച പരിശീലകർക്കുള്ള ദ്രോണാചാര്യ പുരസ്കാരം പർവീർ സിംഗ് (അത്ലറ്റിക്സ്), ഛോട്ടേ ലാൽ യാദവ് (ബോക്സിംഗ്), നേഹ നന്ദകുമാർ ചവാൻ (ഷൂട്ടിംഗ്) എന്നിവർക്കാണ് ലഭിച്ചത്. ലൈഫ് ടൈം വിഭാഗത്തിൽ ധർമേന്ദ്ര സിംഗ് യാദവ് (ബോക്സിംഗ്), വിരേന്ദർ കുമാർ (റെസ്ലിംഗ്) എന്നിവരും ദ്രോണാചാര്യ പുരസ്കാരത്തിന് അർഹരായി. കായികമേഖലയിലെ പ്രോത്സാഹനത്തിന് നൽകുന്ന ‘രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്കാർ’ പുനെയിലെ ‘ആർമി പാരലിമ്പിക് നോഡി’നാണ് ലഭിച്ചത്