ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം, രാജ്യത്തെ വിദ്യാർത്ഥികൾക്കൊപ്പം ഉറച്ച് നിൽക്കും’: രാഹുൽ ​ഗാന്ധി

ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം, രാജ്യത്തെ വിദ്യാർത്ഥികൾക്കൊപ്പം ഉറച്ച് നിൽക്കും’: രാഹുൽ ​ഗാന്ധി


ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പരിഹരിച്ചതിൽ സന്തോഷമുണ്ടെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സംയമനം പാലിച്ച് സമരം നടത്തിയ വിദ്യാർത്ഥികൾ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിപ്പിച്ചെന്നും രാജ്യത്തെ ഓരോ വിദ്യാർത്ഥിക്കുമൊപ്പം താൻ ഉറച്ചുനിൽക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വിദ്യാർത്ഥികളെ പിന്നോട്ട് വലിക്കുന്ന സംവിധാനത്തിന് പകരം അവരെ മുന്നോട്ട് നയിക്കുന്ന സംവിധാനം രാജ്യത്ത് ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

ജന്തർമന്തറിൽ നടന്ന സിജെപി സമരത്തിന് പിന്നാലെയാണ് ജാർഖണ്ഡിലും വിദ്യാർത്ഥി പ്രതിഷേധം ശക്തമായത്. സർക്കാർ ജോലികൾക്കായുള്ള പരീക്ഷകളിൽ സുതാര്യതയും നീതിയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മൂന്നാഴ്ചയിലേറെയായിരുന്നു സമരം. ജൂലൈ 25ന് റാഞ്ചിയിലെ ജയ്പാൽ സിംഗ് മുണ്ട സ്റ്റേഡിയത്തിൽ ആരംഭിച്ച പ്രതിഷേധത്തിൽ പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്നും നേരത്തെ നടത്തിയ പരീക്ഷകൾ റദ്ദാക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.

സർക്കാരുമായി പലതവണ ചർച്ചകൾ നടത്തിയെങ്കിലും സിജിഎൽ പരീക്ഷ റദ്ദാക്കാൻ ആദ്യം സർക്കാർ തയ്യാറായിരുന്നില്ല. ഇതോടെയാണ് വിദ്യാർത്ഥി നേതാവ് ദേവേന്ദ്ര നാഥ് മഹ്‌തോയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് രണ്ടിന് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. പിന്നാലെ പ്രതിഷേധം ശക്തമാക്കിയ വിദ്യാർത്ഥികൾ നിയമസഭയിലേക്ക് മാർച്ച് നടത്തുകയും മുഖ്യമന്ത്രി ഹേമന്ത് സോറന്റെയും രാഹുൽ ഗാന്ധിയുടെയും കോലങ്ങൾ കത്തിക്കുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ സഖ്യകക്ഷികളിൽ നിന്നടക്കം സർക്കാരിനെതിരെ വിമർശനം ഉയർന്നു.

ഒടുവിൽ സമരം 24-ാം ദിവസത്തിലെത്തിയപ്പോൾ വിദ്യാർത്ഥികളുടെ പ്രധാന ആവശ്യം സർക്കാർ അംഗീകരിച്ചു. സിജിഎൽ ഉൾപ്പെടെ ടിഡിപിഎൽ ഏജൻസി നടത്തിയ എല്ലാ പരീക്ഷകളും റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചു. ഇതോടെ വിദ്യാർത്ഥി സമരത്തിന് പരിഹാരമായതിനെ സ്വാഗതം ചെയ്താണ് രാഹുൽ ഗാന്ധി രംഗത്തെത്തിയത്. “ചൂഷണ സംവിധാനത്തെ വേരോടെ പിഴുതുമാറ്റണം” എന്നും വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കായി പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.