ന്യൂഡൽഹി: ബിജെപി ദേശീയ വക്താവ് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ, മുതിർന്ന നേതാവ് ഷെഹ്സാദ് പൂനവാല പാർട്ടി വിട്ടു. പാർട്ടിയുടെ പ്രാഥമിക അംഗത്വവും മുഴുവൻ സംഘടനാ ചുമതലകളും രാജിവെച്ചുകൊണ്ട് അദ്ദേഹം വീണ്ടും കത്ത് നൽകി. കഴിഞ്ഞ 30-ാം തീയതി അദ്ദേഹം സമർപ്പിച്ച ആദ്യ രാജി പാർട്ടി നേതൃത്വം സ്വീകരിച്ചിരുന്നില്ല. ഇതിനെതുടർന്നാണ് തിങ്കളാഴ്ച അദ്ദേഹം വീണ്ടും രാജി സമർപ്പിച്ചത്.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപി നേതൃത്വത്തോടുമുള്ള തന്റെ ആദരവും പിന്തുണയും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. രാജി നൽകിയതിന് പിന്നാലെ എക്സ്പ്രൊഫൈലിൽ നിന്ന് ‘ബിജെപി ദേശീയ വക്താവ്’ എന്ന വിശേഷണം അദ്ദേഹം നീക്കം ചെയ്തു. എങ്കിലും, പ്രധാനമന്ത്രി മോദിയുടെ അനുയായിയായി തുടരുമെന്ന നിലപാടാണ് അദ്ദേഹം പ്രൊഫൈലിലൂടെ അറിയിച്ചിട്ടുള്ളത്.
2017-ൽ കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ചാണ് പൂനവാല കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. തുടർന്ന് ടെലിവിഷൻ ചർച്ചകളിലെ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയമായ മുഖങ്ങളിലൊരാളായി മാറിയ അദ്ദേഹം, പാർട്ടി ദേശീയ വക്താവായും സേവനം അനുഷ്ഠിച്ചിരുന്നു.

