കണ്ണൂരിൽ പാർട് ടൈം ജോലി വാഗ്ദാനം ചെയ്‌ത്‌ വീണ്ടും തട്ടിപ്പ്; 1.57 കോടി രൂപ തട്ടിയെടുത്തു

കണ്ണൂരിൽ പാർട് ടൈം ജോലി വാഗ്ദാനം ചെയ്‌ത്‌ വീണ്ടും തട്ടിപ്പ്; 1.57 കോടി രൂപ തട്ടിയെടുത്തു


കണ്ണൂർ: വീണ്ടും ഓൺ ലൈൻ തട്ടിപ്പിലൂടെ ഉത്തരേന്ത്യൻ സംഘം കോടികൾ തട്ടിയെടുത്തു. ഓൺലൈൻ തട്ടിപ്പിൽ തലശേരി സ്വദേശിക്ക് ഒന്നര കോടി രൂപയിൽ അധികം നഷ്ടമായി. പാർട്ട് ടൈം ജോലിയിലുടെ കൂടുതൽ പണം വാഗ്ദ്ധാനം ചെയ്താണ് തട്ടിപ്പു നടത്തിയത്. 1,57,7000 രൂപയാണ് നഷ്ടമായത്. വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ സാമൂഹ്യമാധ്യമങ്ങൾ വഴി പാർട്ട്‌ ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച് പണം കൈമാറിയ നാലുപേർക്കാണ് വൻ തുക നഷ്ടമായത്.
  


1,57,70,000 രൂപ, 9,45,151 രൂപ, 6,04,894 രൂപ, 17,998 രൂപ എന്നിങ്ങനെയാണ് പരാതിക്കാർക്ക് നഷ്ടമായത്.
സാമൂഹ്യ മാധ്യമങ്ങൾ വഴി ആകർഷകമായ പരസ്യങ്ങൾ നൽകിയാണ് തട്ടിപ്പ്. പരസ്യം കണ്ട് പണം നിക്ഷേപിക്കുന്നവർക്ക് കൂടുതൽ ലാഭം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കും. പണം നൽകി അവർ നൽകുന്ന ഓരോ ടാസ്ക് പൂർത്തീകരിച്ചാൽ ലാഭത്തോട് കൂടി പണം തിരികെ നൽകുമെന്നാണ് തട്ടിപ്പുകാർ വാഗ്ദാനം ചെയ്യുന്നത്. തുടക്കത്തിൽ ടാസ്ക് പൂർത്തീകരിച്ചാൽ നൽകിയ പണം ലാഭത്തോടെ തിരിച്ചു നൽകി വിശ്വാസം നേടിയെടുക്കും.

ഇതുപോലെ മൂന്ന് നാല് ടാസ്‌ക്കുകൾ കഴിയുന്നത് വരെ പണം തിരികെ ലഭിക്കും. പിന്നീട് ടാസ്ക് ചെയ്യുന്നതിനായി കൂടുതൽ പണം ആവശ്യപ്പെടുകയും ഒരു അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയും ആപ്ലിക്കേഷനിൽ പണം ക്രെഡിറ്റ്‌ ആകും എന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്യും. ആപ്ലിക്കേഷനിൽ പണം ക്രെഡിറ്റ്‌ ആകുന്നത് കാണിക്കും എന്നല്ലാതെ അത് പിൻവലിക്കുവാൻ പറ്റുകയില്ല.

പിൻവലിക്കുന്നതിനായി ടാക്സ് അടക്കണമെന്നും അതിനു വേണ്ടി പണം ആവശ്യമാണെന്നും ഇത്തരത്തിൽ പല കാരണങ്ങൾ പറഞ്ഞ് കൂടുതൽ പണം ആവശ്യപ്പെടുന്നതല്ലാതെ പിന്നീട് പണം തിരികെ ലഭിക്കുകയില്ല. ഇതോടെയാണ് പലർക്കും ഇതൊരു തട്ടിപ്പാണെന്ന് മനസ്സിലാകുന്നത്. അപ്പോഴേക്കും ഒരു നല്ല തുക തട്ടിപ്പുകാരുടെ കൈകളിൽ എത്തുകയും ചെയ്യും. ഇത്തരത്തിൽ നിരവധി പേർക്കാണ് ദിവസേന പണം നഷ്ടമാകുന്നതെന്ന് കണ്ണൂർ സൈബർ പൊലീസ് അറിയിച്ചു.