ബൈക്കുകള്‍ സര്‍വീസ് റോഡ് ഉപയോഗിച്ചാല്‍ മതി; പുതിയ ഹൈവേയില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് 'നോ എന്‍ട്രി'
.jpg?$p=f74dec8&f=16x9&w=1080&q=0.8)
കണ്ണൂർ:ദേശീയപാത-66 ന്റെ ആറുവരിപ്പാതയിൽ ഇരുചക്ര വാഹനങ്ങൾ ഓടിക്കാനാകില്ല. അവർക്ക് സർവീസ് റോഡ് തന്നെ രക്ഷ. നിലവിൽ എക്സ്പ്രസ് ഹൈവേകളിൽ ഇരുചക്രവാഹനങ്ങൾക്ക് പ്രവേശനമില്ല. സർവീസ് റോഡിലൂടെയാണ് യാത്ര.
എന്നാൽ കേരളത്തിൽ ബൈപ്പാസുകളിൽ ഉൾപ്പെടെ പലസ്ഥലത്തും സർവീസ് റോഡില്ല. അത്തരം സ്ഥലങ്ങളിൽ പഴയ റോഡ് വഴി പോയി വീണ്ടും സർവീസ് റോഡിലേക്ക് കടക്കണം. എന്നാൽ, പാലങ്ങളിൽ സർവീസ് റോഡില്ല. പുഴ കടക്കാൻ വേറെ വഴിയുമില്ല. അതിനാൽ അവിടെ ഇരുചക്രവാഹനങ്ങളെയും അനുവദിക്കാൻ ധാരണയായിട്ടുണ്ട്.
60 മീറ്ററിലെ ആറുവരിപ്പാത 45 മീറ്ററിലേക്ക് ചുരുങ്ങിയപ്പോൾ ഏറ്റവും കൂടുതൽ ഞെരുങ്ങിയത് സർവീസ് റോഡാണ്. ഇരുചക്രവാഹനമുൾപ്പെടെ വേഗം കുറഞ്ഞ വണ്ടികൾ ആറുവരിപ്പാതയിലെ ഏറ്റവും ഇടതുവശത്തെ ലൈനിലൂടെ അനുവദിക്കാമെന്ന നിർദേശം സർക്കാറിന് മുന്നിലുണ്ട്.
മാറുന്ന ചിത്രം
• സർവീസ് റോഡിൽ ബസ്ബേയില്ല. ബസ് ഷെൽട്ടർ മാത്രം. ഇതിന് നാലരമീറ്റർ നീളവും 1.8 മീറ്റർ വീതിയും. രണ്ടുമീറ്റർ വീതിയുള്ള നടപ്പാതയിലാണ് (യൂട്ടിലിറ്റി കോറിഡോർ) ഷെൽട്ടർ സ്ഥാപിക്കുക. തലപ്പാടി-ചെങ്കള (39 കിമീ) റീച്ചിൽ ഇരു സർവീസ് റോഡുകളിലായി 77 സ്ഥലങ്ങളിൽ ബസ് ഷെൽട്ടറുണ്ട്.
• സർവീസ് റോഡുകളിൽ (6.75 മീറ്റർ വീതം) ഇരുഭാഗങ്ങളിലേക്കും (ടു വേ) വാഹനങ്ങൾ ഓടിക്കാം. സ്ലാബിട്ട ഓവുചാൽ റോഡായി ഉപയോഗിക്കും. സർവീസ് റോഡിൽ പ്രത്യേക ബൈക്ക് ബേ ഇല്ല.
• അടിപ്പാതകളിൽ സൈക്കിൾവഴിയില്ല.
• എൻട്രി-എക്സിറ്റ് പോയിന്റുകൾ: സർവീസ് റോഡിൽനിന്ന് ആറുവരിപ്പാതയിലേക്ക് കയറാനും ഇറങ്ങാനും വെവ്വേറെ വഴികളാണ്. ഒരേസ്ഥലത്ത് രണ്ടും ഉണ്ടാകുകയുമില്ല. ഈ റോഡിന് 24 മീറ്ററാണ് വീതി.