ഗുരുഗ്രാം: ലൈംഗിക ശേഷി വർധിപ്പിക്കുന്ന മരുന്ന് അമിത അളവിൽ കഴിച്ചതിനെതുടർന്ന് യുവാവിന് ദാരുണാന്ത്യം. സെക്ടർ 53 പ്രദേശത്തെ വാടക ഫ്ലാറ്റിൽ താമസിക്കുന്ന നാഗ്പുർ സ്വദേശിയായ രോഹിത് ലാൽ (29) ആണ് മരിച്ചത്.
മുറിയിൽനിന്ന് ചില മരുന്നുകളുടെയും ആരോഗ്യ സപ്ലിമെന്റുകളുടെയും പൊതികൾ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. ന്യൂഡൽഹിയിലെ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ ഓഫീസിൽ ജോലി ചെയ്തിരുന്ന ഇയാൾ ഗുരുഗ്രാമിലെ ഒരു വാടക ഫ്ലാറ്റിലാണ് താമസിച്ചിരുന്നതെന്നു പോലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം പോലീസ് മൃതദേഹം കുടുംബത്തിന് കൈമാറി.
വ്യാഴാഴ്ച രാവിലെ രോഹിത് ലാലിന്റെ സഹപ്രവർത്തകൻ പോലീസിൽ അറിയിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. സഹപ്രവർത്തകൻ പറയുന്നതനുസരിച്ച് ഇരുവരും പലപ്പോഴും ഒരുമിച്ചാണ് ഓഫീസിൽ പോയിരുന്നത്. എന്നാൽ ആ ദിവസം ലാൽ ഫോണിൽ മറുപടി നൽകുകയോ മുറിയുടെ വാതിൽ തുറക്കുകയോ ചെയ്തിരുന്നില്ല.
വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി വാതിൽ പൊളിച്ച് അകത്തുകടന്നപ്പോൾ യുവാവ് കട്ടിലിൽ മരിച്ച നിലയിൽ കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.
പ്രാഥമിക അന്വേഷണത്തിൽ രോഹിത് തന്റെ പ്രതിശ്രുത വധുവിനെ കാണാൻ ക്ഷണിച്ചിരുന്നുവെന്നും എന്നാൽ അദ്ദേഹം അതിനു മുമ്പ് മരിച്ചിരുന്നുവെന്നും കണ്ടെത്തിയതായി ഒരു മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ലൈംഗികത വർധിപ്പിക്കുന്ന മരുന്ന് അയാൾ കഴിച്ചിരിക്കാമെന്നും അതിന്റെ അമിത അളവ് ഹൃദയാഘാതത്തിലേക്ക് നയിച്ചിരിക്കാമെന്നും പോലീസ് സംശയിക്കുന്നു.
ആന്തരിക അവയവങ്ങളും കണ്ടെടുത്ത മരുന്നുകളും പരിശോധനയ്ക്കായി എഫ്എസ്എല്ലിലേക്ക് അയച്ചു. ഇവയുടെ പരിശോധന ഫലം ലഭിച്ചതിനുശേഷം മാത്രമേ മരണ കാരണം കൃത്യമായി വെളിപ്പെടുത്തൂ. എല്ലാ വശങ്ങളും അന്വേഷിക്കുന്നുണ്ടെന്ന് സെക്ടർ 53 എസ്എച്ച്ഒ സതേന്ദർ റാവൽ പറഞ്ഞു.

