കണ്ണൂർ വിമാന താവളത്തിലെ ഹജ്ജ് ക്യാമ്പ്: ഒരുക്കങ്ങൾ പൂർത്തിയായി, ആദ്യ വിമാനം ആറിന് പുലർച്ചെ പുറപ്പെടും




മട്ടന്നൂർ:കണ്ണൂർ വിമാനത്താവളത്തിൽ ഇത്തവണത്തെ ഹജ്ജ് തീർഥാടനവുമായി ബന്ധപ്പെട്ട് ഒരുക്കങ്ങൾ പൂർത്തിയായി. ആദ്യ ഹജ്ജ് വിമാനം  ആറിന് പുലര്‍ച്ചെ 2.30 ന് പുറപ്പെടും. ഹജ്ജ് ക്യാമ്പിന്റെ ഉദ്ഘാടനം അഞ്ചിന് വൈകീട്ട് നാലിന്​ നടക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്യു. അന്നേ ദിവസം ഉച്ചയോടെ തീർഥാടകർ ക്യാമ്പിൽ എത്തിത്തുടങ്ങും.ഫ്ലൈ അദീല്‍ എയര്‍ലൈന്‍സിന്‍റെ 13 സര്‍വീസുകളിലായി 4550 പേരാണ് ഇത്തവണ കണ്ണൂർ വിമാനത്താവളം വഴി ഹജ്ജിന് പോകുന്നത്. ടെർമിനൽ കെട്ടിടത്തിന് സമീപത്തായാണ് ഇത്തവണ ഹജ്ജ് ക്യാമ്പ് ഒരുക്കിയിട്ടുള്ളത്.

 യാത്ര സുഗമമാക്കുന്നതിനായി ഹജ്ജ് ക്യാമ്പില്‍ വിശ്രമം, ഭക്ഷണം, ആരോഗ്യപരിചരണം, പ്രാർഥനാ സൗകര്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നുണ്ട്. ഇതോടൊപ്പം എമര്‍ജന്‍സി മെഡിക്കല്‍ സേവനം, പൊലീസ്, അഗ്നിരക്ഷാ സേന കൗണ്ടറുകള്‍, ബാങ്കിങ്​ സേവനങ്ങള്‍ എന്നിവയും ക്യാമ്പില്‍ സജ്ജീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തില്‍ ലഗേജ് സ്വീകരിക്കുന്നതിനായി പ്രത്യേക സംവിധാനവും താല്‍ക്കാലിക വിശ്രമത്തിനായി പ്രത്യേക ഇരിപ്പിട സൗകര്യങ്ങളും ഒരുക്കി. പുരുഷൻമാർക്കും സ്ത്രീകൾക്കുമുള്ള പ്രാർഥനാ മുറികളും താമസ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്